
കൊച്ചി: വീട്ടുവളപ്പിൽ അതിക്രമിച്ച് കയറി യുവാവിന്റെ ബൈക്ക് അടിച്ചുതകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ സ്റ്റേഷൻ റൗഡിപട്ടികയിൽപ്പെട്ട പ്രതികളെ പൊലീസ് അറസ്റ്റുചെയ്തു. പനങ്ങാട് കണ്ണങ്കാഴത്ത് അനന്തു (31), ചേപ്പനം വടക്കേതാച്ചപ്പള്ളിൽ മഹേഷ് (41), ചേപ്പനം പുനയതറയിൽവീട്ടിൽ സനിത്ത് (ജിത്തു 30), നെട്ടൂർ ആഞ്ഞിലിവേലി പറമ്പിൽ ജിൻഷാദ് (30) എന്നിവരെയാണ് പനങ്ങാട് എസ്.എച്ച്.ഒ വിമലിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ജിൻഷാദും മഹേഷും കാപ്പനിയമപ്രകാരം മുമ്പ് നാടുകടത്തപ്പെട്ടിട്ടുണ്ട്.
കുമ്പളം ചൂരവേലിത്തറ ഹരിത്തിന്റെ ബൈക്കാണ് ഇരുമ്പുപൈപ്പ് ഉപയോഗിച്ച് തകർത്തത്. കഴിഞ്ഞ 29ന് രാത്രി ഉദയത്തുംവാതിലിലുള്ള ബന്ധുവീട്ടിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. പ്രതികളുമായുള്ള സൗഹൃദം ഹരിത്ത് അവസാനിപ്പിച്ചതും ഫോൺവിളികൾ എടുക്കാത്തതുമായിരുന്നു പ്രകോപനം.
മോഷണം, പിടിച്ചുപറി, ഭവനഭേദനം, കഞ്ചാവ് വിതരണം ഉൾപ്പെടെ 10 ക്രിമിനൽ കേസുകളിലെ പ്രതികളാണ് അറസ്റ്റിലായവർ. സാഹസികമായിട്ടാണ് പ്രതികളെ പൊലീസ് കീഴ്പ്പെടുത്തിയത്. സംഘടിത കുറ്റകൃത്യം, അതിക്രമിച്ചു കടക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി. എസ്.ഐമാരായ എം.എം. മുനീർ, മുഹമ്മദ് മുബാറക് എന്നിവരും അന്വേഷണ സംഘത്തിൽപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |