
കൊച്ചി: എൻജിനിയറും ഐ.ടി പ്രൊഫഷണലും താമസിക്കുന്ന അപ്പാർട്ട്മെന്റിൽനിന്ന് ലാപ്ടോപ്പുകൾ ഉൾപ്പെടെ 1.21 ലക്ഷം രൂപയുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കവർന്ന യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു, എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് മുന്നിലെ ചായക്കട ജീവനക്കാരൻ കണ്ണൂർ പുതിയതെരുവ് സ്വദേശി അരുണിനെയാണ് (25) എളമക്കര എസ്.എച്ച്.ഒ ഹരികൃഷ്ണന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ഇടപ്പള്ളി നോർത്ത് ബി.ടി.എസ് റോഡിലെ അപ്പാർട്ട്മെന്റിൽ താമസക്കാരായ മലപ്പുറം നിലമ്പൂർ സ്വദേശിയും സിവിൽ എൻജിനിയറുമായ എം. ഹാരിഫുദ്ദീൻ, സുഹൃത്തും ഐ.ടി ഉദ്യോഗസ്ഥനുമായ ഷെബിൻ എന്നിവരുടെ രണ്ട് ലാപ്ടോപ്പുകൾ, മറ്റു താമസക്കാരായ റിൻഷാദിന്റെ ഐ ഫോൺ, സ്വാലഹിയുടെ 2000 രൂപ ഉൾപ്പെടെയാണ് മോഷണംപോയത്. മാർച്ച് 9ന് പകലായിരുന്നു കവർച്ച.
മോഷണമുതലാണെന്ന് അറിയാതെ ലാപ്ടോപ്പ് വാങ്ങിയ കോട്ടയം സ്വദേശി വൈ-ഫൈ ഉപയോഗിച്ച് ലാപ്ടോപ്പ് തുറക്കുന്നതിനിടെ ഹാരിഫുദ്ദീന്റെ മൈക്രോസോഫ്റ്റ് അക്കൗണ്ടിൽനിന്ന് അദ്ദേഹത്തിന്റെ മൊബൈൽഫോണിലേക്ക് വന്ന സന്ദേശം പിന്തുടർന്നുള്ള അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. മോഷണംപോയ ലാപ്ടോപ്പുകളും ഫോണും കണ്ടെടുത്തു.
മോഷണം നടന്ന അപ്പാർട്ട്മെന്റിന് സമീപമാണ് പ്രതിയുടെ താമസം. മുമ്പ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നതടക്കം അന്വേഷണത്തിലാണ്. പെട്ടിക്കടയിൽ ചായ അടിക്കുന്ന തൊഴിലാളിയാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |