
കൊച്ചി: വൈപ്പിൻ ബോട്ട് ജെട്ടിക്ക് സമീപം രാത്രി വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരുടെ മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രതി ആശുപത്രി വിട്ടപ്പോഴാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
തമിഴ്നാട് തൂത്തുക്കുടി രാജീവ്നഗർ സ്വദേശി ജാനപ്രകാശാണ് (29) പിടിയിലായത്. കാളമുക്ക് മത്സ്യത്തുറമുഖത്തെ ബോട്ടിലെ ജീവനക്കാരനാണ്. മേയ് 3ന് അമിതമായി മദ്യപിച്ച പ്രതി സ്ത്രീ മാത്രമുണ്ടായിരുന്ന വീട്ടിലേക്ക് രാത്രി 11.30 ഓടെ അതിക്രമിച്ച് കയറി. ഇയാൾ വരുന്നത് കണ്ട് വാതിലടക്കാൻ ശ്രമിച്ചപ്പോൾ തലമുടിയിൽ ചുറ്റിപ്പിടിച്ച് ആക്രമിക്കുകയും സ്ത്രീയെ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരുടെ മർദ്ദനത്തിൽ പ്രതിയുടെ തലയ്‌ക്ക് പരിക്കേറ്റിരുന്നു, സംഭവം അറിഞ്ഞെത്തിയ മുളവുകാട് പൊലീസ് എറണാകുളം ജനറൽ ആശുപത്രിയിലും തുടർന്ന് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. ഇവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് വിട്ടത്. മുളവുകാട് ഇളസ്പെക്ടർ ശ്യാംകുമാർ, എസ്.ഐ സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |