
അങ്കമാലി: മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ പട്ടാപ്പകൽ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച ഉത്തർപ്രദേശുകാരനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പെയിന്റിംഗ് തൊഴിലാളിയായ രാജേഷ് (36) ആണ് പിടിയിലായത്.
ശനിയാഴ്ച ഉച്ചയ്ക്കുശേഷം അങ്കമാലി വി.ഐ.പി റോഡിലാണ് സംഭവം. വാടകവീട്ടിൽ താമസിക്കുന്ന പെൺകുട്ടിയുടെ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു അതിക്രമം. റോഡിലൂടെ സൈക്കിളിൽ പോയ പ്രതി പെൺകുട്ടിയെ കണ്ട് സൈക്കിൾ വൈദ്യുതി പോസ്റ്റിൽ ചാരിവച്ചശേഷം വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഇയാൾ വീട്ടിലേക്കു കയറുന്നതു കണ്ട് അയൽക്കാർക്ക് സംശയം തോന്നിയിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ടതോടെ അയൽക്കാർ ഓടിയെത്തി പ്രതിയെ പിടികൂടി. തുടർന്ന് പോലീസിനെ
വരുത്തി കൈമാറി. പ്രതി പെൺകുട്ടിയെ കയറിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
പെൺകുട്ടി താമസിക്കുന്ന വീടിന് കുറച്ചുമാറി വാടകയ്‌ക്ക് താമസിക്കുന്നയാളാണ് യു.പി. സ്വദേശി. ജോലിക്കായി പോകുന്ന വഴിയിലുള്ള പെൺകുട്ടിയുടെ വീടിനെക്കുറിച്ച് ഇയാൾക്ക് വ്യക്തമായ അറിവുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോയിരുന്ന സമയത്താണ് ഇയാൾ വീട്ടിൽ കയറിയത്. അമ്മയും പെൺകുട്ടിയും അനുജനും മാത്രമാണ് വീട്ടിൽ താമസം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |