
ചാവക്കാട്: മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ. കുന്നംകുളം അഞ്ഞൂർ സ്വദേശികളായ മുട്ടിൽ വീട്ടിൽ ജിതിൻ രവീന്ദ്രൻ(30),മങ്കട വീട്ടിൽ രാഹുൽ(27),കോറങ്ങാട്ട് മൃദുൽ (28)എന്നിവരെയാണ് ചാവക്കാട് എസ്.എച്ച്.ഒ.എൻ.എസ്.രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകിട്ട് പഞ്ചാരമുക്കിലെ തച്ചപ്പുള്ളി നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നാണ് പ്രതികൾ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചത്. ഒന്നരലക്ഷം രൂപ ആവശ്യപ്പെട്ട് 9 ഗ്രാമും 410 മില്ലിഗ്രാമും തൂക്കമുള്ള വളയാണ് പണയം വെക്കാൻ മൂന്ന് പേരും സ്ഥാപനത്തിലെത്തിയത്. സ്ഥാപനത്തിന്റെ മാനേജിംഗ് പാർട്ണർ മനോജ് തച്ചപ്പുള്ളി സ്വർണ വള മുക്കു പണ്ടമാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രതികളെ മുറിയിൽ പുറത്ത് നിന്നും പൂട്ടിയിട്ടു. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. ഇതോടെ ചാവക്കാട് പൊലീസ് സ്ഥലത്തെത്തി മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ ജിതിൻ രവീന്ദ്രൻ അടിപിടി ഉൾപ്പെടെ അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. രാഹുൽ അടിപിടി ഉൾപ്പെടെ മൂന്ന് കേസുകളിൽ പ്രതിയാണ്. പ്രതികൾ മുക്കുപണ്ടം പണയം വച്ച് കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |