
കൊച്ചി: തൊണ്ടിമുതൽ കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ മുൻമന്ത്രി ആന്റണി രാജുവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. കേസിൽ മൂന്നുവർഷം തടവിന് ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അയോഗ്യത തുടരും.
നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിയിൽ പ്രകടമായ പിഴവുകളില്ലെന്നും കുറ്റക്കാരനെന്ന കണ്ടെത്തൽ മരവിപ്പിക്കാനുള്ള അസാധാരണ സാഹചര്യമില്ലെന്നും ജസ്റ്റിസ് സി.ജയചന്ദ്രൻ വിലയിരുത്തി. വിചാരണക്കോടതി വിധി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം ജില്ലാ സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് ആന്റണിരാജു ഹൈക്കോടതിയെ സമീപിച്ചത്.
1990ൽ മയക്കുമരുന്ന് കടത്തിയ കേസിൽ പ്രതിയായ ഓസ്ട്രേലിയൻ പൗരനെ രക്ഷിക്കാൻ കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടി മുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്ന കേസിലാണ് അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. അപ്പീലിൽ ശിക്ഷ മരവിപ്പിച്ചെങ്കിലും കുറ്റക്കാരനായി കണ്ടെത്തിയത് ജില്ലാ സെഷൻസ് കോടതി സസ്പെൻഡ് ചെയ്തിരുന്നില്ല. കോടതി ജീവനക്കാരനായിരുന്ന ജോസാണ് ഒന്നാം പ്രതി.
നിർദ്ദേശം പരിഗണിക്കും
ആന്റണി രാജുവിന്റെ നിർദ്ദേശംകൂടി പരിഗണിച്ചാകും തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ തീരുമാനിക്കുക എന്ന് സൂചന. ഇന്ന്
ജനാധിപത്യ കേരള കോൺഗ്രസ് യോഗം ചേരുന്നുണ്ട്. സമവായമായില്ലെങ്കിൽ
പൊതുസ്വതന്ത്രനെ നിറുത്താനാണ് സി.പി.എം നീക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |