
കൊച്ചി: കൊച്ചിയിൽ റെയിൽവേ ട്രാക്ക് മോഷ്ടിച്ചുകടത്തി. അതിസുരക്ഷാ മേഖലയായ വെല്ലിംഗ്ഡൺ ഐലൻഡിലെ തുറമുഖ മേഖലയിലെ അരക്കിലോമീറ്റർ റെയിൽവേട്രാക്കാണ് മോഷ്ടാക്കൾ കടത്തിയത്. ട്രാക്കിന്റെ വൻതുക വിലമതിക്കുന്ന ഉരുക്കുഭാഗങ്ങൾ മാത്രമാണ് കടത്തിയത്. പാളം സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് സ്ലാബുകൾ സ്ഥലത്ത് ചിതറിക്കിടക്കുന്നുണ്ട്. സംഭവത്തിൽ തുറമുഖ അതോറിറ്റി ആഭ്യന്തര അന്വേഷണം നടത്തിയെങ്കിലും ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല എന്നാണ് റിപ്പോർട്ട്. ക്യൂ 9 ബർത്ത് മുതൽ ടാറ്റ ടെറ്റ്ലി വരെയുള്ള ഭാഗത്തെ പാളങ്ങളാണ് മോഷണം പോയത്.
വല്ലാർപ്പാടം നിലവിൽ വന്നതോടെ ഈ പാളം ഉപയോഗിച്ചിരുന്നില്ല. അതിനാൽ ട്രാക്ക് കാടുമൂടിയ നിലയിലായിരുന്നു. പ്രദേശം സിഐഎസ്എഫിന്റെ സുരക്ഷാവലയത്തിലായതിനാൽ അനുവാദമില്ലാതെ ആർക്കും ഇവിടേയ്ക്ക് കടക്കാനാവില്ല. മാത്രമല്ല റെയിൽവേ ലൈൻ റോഡിലേക്ക് തുറക്കുന്ന ഭാഗത്ത് ഗേറ്റുമുണ്ട്. ഇതെല്ലാം മറികടന്നാണ് അടിച്ചുമാറ്റൽ നടത്തിയത്. കടുത്ത സുരക്ഷാവീഴ്ചയിലേക്കാണ് ഇത് വിരൾ ചൂണ്ടുന്നത്. പോർട്ടിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ പാളത്തിന്റെ പരിപാലനം അവരാണ് ചെയ്തിരുന്നത്.
സംഭവം പുറത്തറിഞ്ഞതോടെ റെയിൽവേ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. നേരത്തേ വെള്ളൂർ എച്ച്എൻഎല്ലിലേക്ക് കൽക്കരി കൊണ്ടുപോയിരുന്നത് ഈ ടാക്കിലൂടെയായിരുന്നു. വല്ലാർപ്പാടം നിലവിൽ വന്നതോടെ ഇതുവഴിയുള്ള ചരക്കുനീക്കം പൂർണായി നിലച്ചു. ഇതോടെയാണ് ട്രാക്ക് ഉപേക്ഷിച്ച നിലയിലായി. എങ്കിലും പ്രദേശം അതിസുരക്ഷാ മേഖലയിൽ ഉൾപ്പെട്ടിരുന്നതിനാൽ കനത്ത സുരക്ഷയാണ് ഉണ്ടായിരുന്നത്. ഇതെല്ലാം മറികടന്ന് ട്രാക്കിന്റെ ഭാഗങ്ങൾ എങ്ങനെ കടത്തി എന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |