
കൊച്ചി: മുഖ്യമന്ത്രി ആരാകണമെന്ന പേരിലെ ചർച്ച കോൺഗ്രസിൽ കൊടുമ്പിരി കൊള്ളുകയാണ്. സ്ഥാനത്തിനായി മുൻനിരയിലുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശനും, കെ സി വേണുഗോപാലിനും, രമേശ് ചെന്നിത്തലയ്‌ക്കും വേണ്ടി പലയിടത്തും ഫ്ളക്‌സ് ബോർഡുകളും മുറവിളികളും ഉയർന്നു. ഇതിനിടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വിവിധയടങ്ങളിൽ വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പ്രകടനം വരെ നടത്തി. എംഎൽഎമാരുടെ പിന്തുണയുള്ള കെ സി വേണുഗോപാൽ സ്വയം പിന്തിരിയാൻ കോൺഗ്രസ് ഹൈക്കമാൻഡ് സമ്മർദ്ദം ചെലുത്തിയെന്നും വാർത്ത പുറത്തുവന്നിരുന്നു. ഇതിനിടെ പാർട്ടി പ്രവർത്തകർക്ക് സമൂഹമാദ്ധ്യമ പോസ്റ്റിലൂടെ നിർദ്ദേശവുമായി എത്തിയിരിക്കുകയാണ് വി ഡി സതീശൻ.
102 സീറ്റുമായി കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ചരിത്രം വിജയം നമ്മൾ നേടിയെന്നും ഈ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടെയും പ്രവർത്തകരുടെയും ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലെന്നാണ് വി ഡി സതീശൻ ആവശ്യപ്പെടുന്നത്.
വിഡി സതീശന്റെ ഫേസ്‌ബുക്ക് കുറിപ്പ് പൂർണരൂപം ചുവടെ:
102 സീറ്റുമായി കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നമ്മൾ നേടിയത്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായി. രണ്ടാം ഘട്ട നടപടികളിലേക്ക് എഐസിസി കടക്കുന്നു. നമുക്കിത് സന്തോഷത്തിന്റേയും അഭിമാനത്തിന്റേയും നിമിഷങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവർത്തകരുടേയും ഭാഗത്ത് നിന്നുണ്ടാകാൻ പാടില്ല.
ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം. അത്തരം നടപടികളിൽ നിന്ന് പ്രിയപ്പെട്ട കോൺഗ്രസ് യു.ഡി.എഫ് പ്രവർത്തകർ പിൻമാറണമെന്ന് സ്‌നേഹപൂർവം അഭ്യർഥിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |