
തിരുവനന്തപുരം: വന്ദേമാതര വിവാദത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ബി.ജെ.പി. സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനം മുഴുവൻ വന്ദേമാതരം ആലപിച്ച് ആഘോഷം നടത്താൻ ഇന്നലെ ചേർന്ന പാർട്ടി കോർ കമ്മിറ്റിയോഗം തീരുമാനിച്ചു.വന്ദേമാതരത്തിലെ ഹിന്ദുസംസ്ക്കാരത്തെ സൂചിപ്പിക്കുന്ന ചരണങ്ങൾ പാടാൻ മുസ്ലിം ലീഗിന് താൽപര്യമില്ലാത്തത് ഉയർത്തിക്കാട്ടാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഫണ്ട് വിവാദവും പാർട്ടിയിൽ പടലപ്പിണക്കമെന്ന വ്യാജപ്രചരണം അതിജീവിക്കാനും പ്രവർത്തകരുടെ ഉൗർജ്ജസ്വലത വീണ്ടെടുക്കാനുമാണ് ഈ നീക്കം.
തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും അഭിമാനിക്കാവുന്ന വിജയമാണ് ഉണ്ടായത്. പിന്നീടുണ്ടായ ചില സംഭവങ്ങളും വ്യാജപ്രചരണങ്ങളും പ്രതിച്ഛായയെ ബാധിച്ചതായി യോഗം വിലയിരുത്തി.ഫണ്ട് തിരിമറി വ്യാജ പ്രചരണമാണെങ്കിലും ഫലപ്രദമായി പ്രതിരോധിക്കാനായില്ലെന്ന അഭിപ്രായം യോഗത്തിലുണ്ടായി.
യു.ഡി.എഫ്.ഭരണത്തിൽ മുസ്ലിം ലീഗിന് അമിത പ്രാധാന്യം ലഭിക്കുന്നതായി പാർട്ടി കരുതുന്നു.ബി.ജെ.പി.ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലും പാർട്ടിക്ക് കൂടുതൽ വേരുകളുള്ള ജില്ലകളിലും ഭരണത്തിന്റെ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് വിതരണം ചെയ്യുന്നതിൽ പക്ഷപാതമുണ്ടെന്ന ആക്ഷേപം ശക്തമാണെന്ന് കോർ കമ്മിറ്റിയോഗത്തിൽ നേതാക്കൾ അറിയിച്ചു.മഴക്കെടുതി വിതരണത്തൽ പോലും പക്ഷപാതം കാണിക്കുന്ന അനുഭവമുണ്ടായി.ഇതിനെ ചെറുക്കാൻ പാർട്ടി സമരത്തിനിറങ്ങും.
കേന്ദ്ര സർക്കാരിനോട് കലഹിക്കേണ്ടെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്റെ നിലപാട് കാപട്യമാണെന്നും വിലയിരുത്തി.പി.എം.ശ്രീ വേണമെന്ന് പറയുകയും ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്നത് ഇതിന് ഉദാഹരണമാണ്. വന്ദേമാതരം പൂർണ്ണമായി സത്യപ്രതിജ്ഞയ്ക്ക് പാടാൻ അനുവദിച്ച മുഖ്യമന്ത്രി സ്വാതന്ത്ര്യദിനമായപ്പോഴേക്കും നിലപാട് മാറ്റി.ഇത് മുസ്ലിം ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങുന്നത് കൊണ്ടാണ്.
അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നൊരുക്കമായ "മിഷൻ 1000" ന്റെ പുരോഗതി കോർ കമ്മിറ്റി വിലയിരുത്തി.മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായ സംഭവത്തിൽ സംസ്ഥാന സർക്കാരിനും ബന്ധപ്പെട്ട മന്ത്രിക്കും വീഴ്ചയുണ്ടായി.ഇതിനെതിരെ പ്രക്ഷോഭം നടത്താനും തീരുമാനിച്ചതായി അറിയുന്നു.
തീരാതെ വന്ദേമാതര വിവാദം,
സർക്കാരിൽ ആശയക്കുഴപ്പം,
പ്രത്യേക ലേഖകൻ
തിരുവനന്തപുരം: ദേശീയഗീതമായ വന്ദേമാതരം പൂർണരൂപത്തിൽ ആലപിക്കുന്നതുമായി ബന്ധപ്പെട്ട ചീഫ് സെക്രട്ടറിയുടെ കത്തിനെ ചൊല്ലിയുളള വിവാദം തീരുന്നില്ല. വിവാദ കത്ത് ചീഫ് സെക്രട്ടറി പിൻവലിച്ചതുമില്ല. എന്നാൽ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം നടപ്പാക്കേണ്ടതില്ലെന്ന് മന്ത്രിമാർ പരസ്യനിലപാടെടുത്തത് സർക്കാരിൽ തന്നെ ആശയകുഴപ്പമുണ്ടെന്ന സൂചനയായി. സംസ്ഥാനത്ത് നടക്കുന്ന ഹർ ഘർ തിരംഗയിലും തദ്ദേശ സ്ഥാപനങ്ങളിലും സർക്കാർ ഒാഫീസുകളിലും നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിലും വന്ദേമാതരം പൂർണ്ണമായോ ഭാഗികമായോ ആലപിക്കുമോ എന്നതിലും വ്യക്തതയില്ല. വന്ദേമാതരം ആലപിച്ച് നാടുമുഴുവൻ സ്വാതന്ത്ര്യദിനാഘോഷം നടത്താൻ ബി.ജെ.പി.തീരുമാനിച്ചിട്ടുണ്ട്.
ആഗസ്റ്റ് 9മുതൽ 17 വരെ സ്വാതന്ത്ര്യദിനഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹർ ഘർ തിരംഗ' ഉൾപ്പെടെയുള്ള പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ സർക്കുലർ. കേന്ദ്ര സാംസ്കാരികമന്ത്രാലയത്തിന്റെ പ്രത്യേകനിർദേശപ്രകാരമാണിതെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി. ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷം സംബന്ധിച്ച് പ്രേട്ടോക്കോൾ വിഭാഗം പുറത്തിറക്കിയ സർക്കുലറിൽ വന്ദേമാതരം ആലപിക്കുന്നതിനെക്കുറിച്ച് പരാമർശമില്ല. ഇതും ചീഫ് സെക്രട്ടറിയുടെ സർക്കുലറിനെച്ചൊല്ലിയുള്ള ആശയക്കുഴപ്പം വർദ്ധിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |