
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ അഞ്ച് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി പ്രത്യേക പഠന പിന്തുണാ പരിപാടിക്ക് ഇന്ന് തുടക്കമാകും.എന്നാൽ കൊടുംചൂടിൽ കൂടിയാലോചനകളില്ലാതെ നടത്തുന്ന ക്ലാസുകൾ ബഹിഷ്കരിക്കുമെന്ന് അദ്ധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ അറിയിച്ചു.
2025-26 അദ്ധ്യയന വർഷത്തെ വാർഷിക പരീക്ഷയിൽ 30 ശതമാനം മാർക്ക് ലഭിക്കാത്തവർക്കാണ് പരിശീലനം. 5 മുതൽ 8 വരെ ക്ലാസുകളിൽ 'ഇ" ഗ്രേഡ് ലഭിച്ചവർക്കും ഒമ്പതാം ക്ലാസിൽ 'ഡി", 'ഇ" ഗ്രേഡുകൾ ലഭിച്ചവരെയുമാണ് ഉൾപ്പെടുത്തുക.ഏഴ് ദിവസത്തെ പരിശീലനത്തിന് ശേഷം വിദ്യാർത്ഥികൾക്കായി പുനഃവിലയിരുത്തൽ നടത്തും.മേയ് 2ന് പരിഷ്കരിച്ച പരീക്ഷാഫലം പ്രഖ്യാപിക്കും.കുട്ടികളെ തോൽപ്പിക്കാതെ തന്നെ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് പരിഗണന നൽകി മുൻനിരയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
ബ്രിഡ്ജിംഗ് ക്ലാസുകൾ
പുനർമൂല്യനിർണയത്തിന് ശേഷവും നിശ്ചിത സ്കോർ നേടാൻ കഴിയാത്ത 5 മുതൽ 8 വരെ ക്ലാസുകളിലെ കുട്ടികളെ അടുത്ത ക്ലാസിലേക്ക് പ്രവേശിപ്പിക്കുമെങ്കിലും അവർക്ക് രണ്ടാഴ്ചത്തെ 'ബ്രിഡ്ജിംഗ് ക്ലാസുകൾ" നൽകി പഠനലക്ഷ്യങ്ങളിൽ എത്തിക്കണമെന്ന് നിർദ്ദേശമുണ്ട്.എന്നാൽ ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് ഈ ഇളവ് ബാധകമല്ല.
അവധിക്കാല ക്ലാസുകൾ
ബഹിഷ്കരിക്കും: കെ.പി.എസ്.ടി.എ
കൊടുംചൂടിൽ യാതൊരു കൂടിയാലോചനയുമില്ലാതെ നടത്തുന്ന പഠന പിന്തുണാക്ലാസുകൾ ബഹിഷ്കരിക്കുമെന്ന് അദ്ധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ. മദ്ധ്യവേനലവധിക്കാലത്ത് ക്ലാസ് നടത്താൻ പാടില്ലെന്ന വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിനു വിരുദ്ധമാണ് ഇത്തരം ക്ലാസുകളെന്നും സംസ്ഥാന പ്രസിഡന്റ് പി.കെ.അരവിന്ദൻ, ജനറൽ സെക്രട്ടറി ബി.സുനിൽകുമാർ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ എന്നിവർ അറിയിച്ചു.
മദ്ധ്യവേനലവധിക്ക് കുട്ടികളുടെ അവകാശങ്ങൾ ഹനിക്കുന്ന തരത്തിലുള്ള ക്ലാസുകൾ പാടില്ലെന്ന് ബാലാവകാശ കമ്മിഷനും ഉത്തരവിറക്കിയിട്ടുണ്ട്. അദ്ധ്യാപകരുടെ അവധിക്കാലം കവർന്നെടുക്കാനുള്ള ഇത്തരം ഗൂഢശ്രമങ്ങൾ ചെറുത്തു തോൽപ്പിക്കുമെന്നും പ്രഹസനങ്ങളായ ഇത്തരം പരിപാടികൾ അവസാനിപ്പിച്ച് വിദ്യാഭ്യാസ വകുപ്പ് കാര്യക്ഷമമാവണമെന്നും കെ.പി.എസ്.ടി.എ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |