
തിരുവനന്തപുരം: വനിതാബില്ലിനെ പരാജയപ്പെടുത്തി 'ഇന്ത്യ" മുന്നണി രാജ്യത്തെ വനിതകളെ വഞ്ചിച്ചെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി. സംവരണം അട്ടിമറിച്ചുള്ള സ്ത്രീ വഞ്ചന കോൺഗ്രസിന്റെ പാരമ്പര്യമാണ്. ഷാബാനു കേസിൽ സുപ്രീംകോടതി വിധി അട്ടിമറിക്കാൻ ഭരണഘടനാ ഭേദഗതി കൊണ്ടുവന്ന് മുസ്ലിം സ്ത്രീകൾക്ക് ലഭിക്കേണ്ടിയിരുന്ന നീതി നിഷേധിച്ചവരാണ് കോൺഗ്രസുകാരെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വനിതകളോടു കാട്ടിയ വഞ്ചന മറയ്ക്കാനാണ് മണ്ഡല പുനർനിർണയത്തിലൂടെ ദക്ഷിണേന്ത്യയിൽ സീറ്റുകൾ കുറയുമെന്ന് പ്രചരിപ്പിക്കുന്നത്. നിലവിലെ സീറ്റുകളുടെ എണ്ണം 50 ശതമാനം വർദ്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ ഇതുബില്ലിന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതുസമ്മതിച്ചതാണ്. ഇതെല്ലാം മറച്ചുവച്ചാണ് നിലവിലെ പ്രചാരണം.
സ്ത്രീകൾക്കോ, ഒ.ബി.സി വിഭാഗങ്ങൾക്കോ ഒപ്പമല്ല തങ്ങളെന്ന് വീണ്ടും കോൺഗ്രസ് തെളിയിച്ചു. മണ്ഡലം പുനർനിർണയിക്കാതെ വനിതാസംവരണം നടപ്പാക്കാനാകില്ല. ബി.ജെ.പി എപ്പോഴും സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടെന്നും പ്രൾഹാദ് ജോഷി പറഞ്ഞു.
ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ ആർ.ശ്രീലേഖ, തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ആശാനാഥ്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.പി.അഞ്ജന, സംസ്ഥാന കമ്മിറ്റിയംഗം പ്രൊഫ. വി.ടി.രമ, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ആർ.സി.ബീന എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |