
മേപ്പാടി: കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ എട്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ഹിമാചൽ പ്രദേശ് സ്വദേശിയും കള്ളാടി ആനക്കാംപൊയിൽ തുരങ്ക പദ്ധതിയുടെ കൺസ്ട്രക്ഷൻ മാനേജരുമായ വിക്രം സിംഗ് റാണയുടെ (48) മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. ഇതോടെ ആറുദിവസം നീണ്ട തെരച്ചിൽ അവസാനിപ്പിച്ചു.
ഇന്നലെ രാവിലെ 10.50 ഓടെ മീനാക്ഷി പാലത്തിന് സമീപം പുഴയുടെ വലതുവശത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. തുരങ്ക പദ്ധതിയുടെ നിർമ്മാണ കരാർ ഏറ്റെടുത്തിരിക്കുന്ന 'ദിലീപ് ബിൽഡ്‌കോൺ" കമ്പനിയിൽ ആറുവർഷമായി ജോലി ചെയ്തുവരികയായിരുന്നു വിക്രം സിംഗ് റാണ.
അഗ്നിശമന സേനയും എൻ.ഡി.ആർ.എഫ് സംഘവും സംയുക്തമായി നടത്തിയ കഠിനശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം തുടർനടപടികൾക്കായി വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ച് എംബാം ചെയ്യും. മൃതദേഹം ജന്മനാട്ടിലേക്ക് എത്തിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. വിക്രം റാണയുടെ മരുമകൻ അങ്കുഷ്, സഹോദരങ്ങളായ കുൽവന്ത്, പ്രമോദ് എന്നിവർ വയനാട്ടിലെത്തിയിട്ടുണ്ട്.
ഝാർഖണ്ഡ് സ്വദേശി അൻമോൾ റോദ്റായ്, ബീഹാർ സ്വദേശി ബികാഷ് കുമാർ, മദ്ധ്യപ്രദേശ് സ്വദേശി ചന്ദ്രഭാൻപാൽ, ബീഹാർ സ്വദേശി ഇമ്രാൻ അൻസാരി, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി, പശ്ചിമ ബംഗാൾ സ്വദേശി രാകേഷ് ഗുച്ചൈത് എന്നിവരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |