
മൗനം വെടിഞ്ഞത് 9 ദിവസത്തിനുശേഷം
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ ജീവനൊടുക്കിയ നിതിൻ രാജിനെ ജാതിയുടെ പേരിൽ അദ്ധ്യാപകർ അധിക്ഷേപിച്ചിട്ടില്ലെന്നും മരണവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നും കോളേജ് മാനേജുമെന്റിന്റെ വിശദീകരണം. നിതിൻ മരിച്ച് ഒമ്പത് ദിവസത്തിനുശേഷമാണ് അധികൃതരുടെ പ്രതികരണം. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അറിയിച്ചു. നിതിനെ ലോണുമായി ബന്ധപ്പെട്ട കാര്യത്തിൽ വിളിപ്പിച്ചതുമുതൽ കോളേജിന്റെ മുകളിലേക്ക് കയറിപ്പോകുന്നതു വരെയുള്ള സി.സി ടിവി ദൃശ്യങ്ങൾ പൊലീസിനു കൈമാറി.
നിതിൻ വ്യക്തിപരമായെടുത്ത ലോൺ കാരണം സ്ഥാപനത്തിലെ അദ്ധ്യാപികയുടെ നമ്പരിലേക്ക് നിരന്തരം ഫോൺ കാളുകളും മെസേജുകളും ലഭിച്ചിരുന്നു. ഇതിനെക്കുറിച്ച് സംസാരിക്കാനാണ് പ്രിൻസിപ്പലിന്റെ മുറിയിലേക്ക് വിളിപ്പിച്ചത്. സഹോദരീഭർത്താവ് അശോകനുവേണ്ടി എടുത്ത ലോൺ ആണെന്നാണ് നിതിൻ പറഞ്ഞത്. റഫറൻസ് ലിസ്റ്റിൽ നിന്ന് അദ്ധ്യാപികയുടെ പേരുനീക്കാൻ ആവശ്യപ്പെട്ടപ്പോൾ, താനല്ല അദ്ധ്യാപികയുടെ പേരു നൽകിയതെന്നും റഫറൻസ് ലിസ്റ്റിൽ നിന്നു പേരുമാറ്റാൻ തന്നെക്കൊണ്ട് സാധിക്കില്ലെന്നുമായിരുന്നു മറുപടി. തുടർന്ന് അദ്ധ്യാപിക സൈബർ സെല്ലിൽ പരാതി നൽകാൻ തീരുമാനിച്ചു. എന്നാൽ പരാതിയെഴുതാൻ ആരംഭിച്ചപ്പോൾ നിതിൻ റൂമിൽ നിന്ന് പുറത്തുപോവുകയും കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടുകയുമായിരുന്നുവെന്നാണ് കോളേജ് മാനേജുമെന്റിന്റെ വിശദീകരണം.
നിതിനെതിരെ നേരത്തെ പരാതി
നിതിൽ രാജിനെതിരെ മുമ്പ് പരാതികൾ വന്നപ്പോൾ രക്ഷിതാവിനെ വിളിച്ചുവരുത്തിയെന്നും ആവശ്യമായ കൗൺസിലിംഗ് നൽകാമെന്ന് ഉറപ്പുവാങ്ങിയെന്നും കോളേജ് അധികൃതർ വ്യക്തമാക്കി. കൗൺസിലിംഗ് നൽകാമെന്ന് രക്ഷിതാവ് കോളേജിലും പൊലീസ് സ്റ്റേഷനിലും രേഖാമൂലം എഴുതി സമർപ്പിച്ചിട്ടുണ്ട്. ആരോപണ വിധേയനായ അദ്ധ്യാപകനോട് നിതിൻ രൂക്ഷമായി സംസാരിച്ചിരുന്നു. അദ്ധ്യാപകന്റെ ക്ലാസിൽ ഇരിക്കില്ലെന്ന് പറയുന്നത് ഓഡിയോക്ലിപ്പിൽ വ്യക്തമാണെന്നും ചൂണ്ടിക്കാട്ടി.
വസ്തു കൈവശപ്പെടുത്തിയതല്ല
ഡെന്റൽ കോളേജും മറ്റ് സ്ഥാപനങ്ങളും നിലനിൽക്കുന്ന വസ്തു കൈയേറിയതാണെന്നും ഇതു സർക്കാരിലേക്ക് കണ്ടുകെട്ടാൻ ഉത്തരവായിട്ടുണ്ടെന്നുമുള്ള പ്രചാരണങ്ങൾ വാസ്തവവിരുദ്ധമാണെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. പ്രസ്റ്റീജ് എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ കീഴിലാണ് കോളേജ് പ്രവർത്തിക്കുന്നത്. ഇതേ സ്ഥാപനത്തിനു കീഴിലാണ് മെഡിക്കൽ കോളേജും ആശുപത്രിയും എൻജിനിയറിംഗ്, നഴ്സിംഗ് കോളേജും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാരാമെഡിക്കൽ സയൻസും ഫാർമസി കോളേജും പ്രവർത്തിക്കുന്നത്. ഈ സ്ഥാപനങ്ങൾ നിലനിൽക്കുന്ന ഭൂമിയുടെ ഉടമസ്ഥരായ പ്രസ്റ്റീജ് എഡ്യൂക്കേഷൻ ട്രസ്റ്റിനെതിരെ കോടതികളോ മറ്റ് അധികാരസ്ഥാപനങ്ങളോ യാതൊരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നും കോളേജ് അധികൃതർ ചൂണ്ടിക്കാട്ടി.
നിതിൻ രാജിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്:
മരണകാരണം തലയ്ക്കും നെഞ്ചിനുമേറ്റ ആഘാതം
കണ്ണൂർ: കോളജ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച അഞ്ചരക്കണ്ടി സ്വാശ്രയ മെഡിക്കൽ കോളജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർഥി നിതിൻ രാജിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. വീഴ്ചയിൽ തലയ്ക്കും നെഞ്ചിനുമേറ്റ കനത്ത ആഘാതം മൂലമുള്ള പരുക്കുകളാണ് മരണ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇടതുവശത്തെ തോളെല്ലിന് ഒടിവു സംഭവിച്ചു. ഇടതുവശത്തെ ആറും വലതു വശത്തെ മൂന്നും വാരിയെല്ലുകൾ ഒടിഞ്ഞു. ശ്വാസകോശത്തിന് ഗുരുതര പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രക്തധമനികൾക്ക് വിള്ളലുകളും സംഭവിച്ചു. വലതുനെഞ്ചിലും ഇടതുനെഞ്ചിലും വയറ്റിലും ശ്വാസനാളത്തിലും വലിയ അളവിൽ രക്തം കട്ടപിടിച്ചതായും റിപ്പോർട്ടിൽ പറയുന്നു. മുഖത്ത് ഉൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിൽ മുറിവുകളുണ്ട്. കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ഫൊറൻസിക് സർജൻ ഡോ. നിഖിൽ ലക്ഷ്മണൻ ആണ് റിപ്പോർട്ട് തയാറാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |