
പറവൂർ: കേരളത്തിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡായി മുസ്ലിം ലീഗ് മാറിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം പറവൂർ യൂണിയൻ സംഘടിപ്പിച്ച ശ്രീനാരായണ ദർശനോത്സവത്തിന്റെ സമാപന സമ്മേളനവും എസ്.എൻ.വി സ്‌കൂൾ നവതി ആഘോഷങ്ങളുടെ സമാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലനില്പിനായാണ് വി.ഡി. സതീശൻ തന്നെ എതിർക്കുന്നത്. തനിക്കെതിരെ സംസാരിച്ചാലേ സതീശന് ലീഗിന്റെ പിന്തുണ ലഭിക്കൂ. ആഭ്യന്തര വിഷയങ്ങളിൽ ലീഗ് ഇടപെടുന്നതിൽ കോൺഗ്രസിൽ ഭിന്നതയുണ്ട്. പക്ഷേ തുറന്നുപറയാൻ ആർക്കും ധൈര്യമില്ല. ലീഗ് പറയുന്നത് കേരളത്തിലെ ഇടതും വലതും ഏറ്റുപറയുകയാണ്. സംഘടിത മതാധിപത്യത്തിന്റെ മുന്നിൽ ജനാധിപത്യം മുട്ടുമടക്കുന്ന കാഴ്ചയാണ്.
പിന്നാക്ക സംവരണത്തിനായി എസ്.എൻ.ഡി.പി യോഗവും മുസ്ളിംലീഗും ചേർന്നാണ് സമരം നടത്തിയത്. എന്നാൽ അവർ അധികാരത്തിലെത്തിയപ്പോൾ കിട്ടിയതെല്ലാം സ്വന്തം സമുദായത്തിന് നൽകി. പിന്നാക്ക സമുദായത്തിന് ലഭിക്കേണ്ട അവകാശങ്ങളും അധികാരങ്ങളും ഇനിയും ചോദിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സംസ്കൃത പണ്ഡിതനും എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ സ്ഥാപകനുമായ ഡോ. പി.ആർ. ശാസ്ത്രിയുടെ വെങ്കല പ്രതിമ സ്കൂൾ അങ്കണത്തിൽ ജനറൽ സെക്രട്ടറി അനാച്ഛാദനം ചെയ്തു. യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. മന്ത്രി പി. രാജീവ്, ഇ.ടി. ടൈസൺ എം.എൽ.എ, യൂണിയൻ സെക്രട്ടറി ഷൈജു മനയ്ക്കപ്പടി, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. സനീഷ്, പറവൂർ നഗരസഭ വൈസ് ചെയർപേഴ്സൺ ലൈജി ബിജു, നഗരസഭ പ്രതിപക്ഷനേതാവ് സി.എ. രാജീവ്, ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി എ.ബി. ജയപ്രകാശ്, എസ്.എൻ.ഡി.പി യോഗം - പോഷകസംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |