
കൊട്ടാരക്കര: വി.ഡി. സതീശൻ രാഷ്ട്രീയം അവസാനിപ്പിച്ച് വനവാസത്തിന് പോകേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. കൊട്ടാരക്കരയിൽ കേരള കോൺഗ്രസ് (ബി) സംഘടിപ്പിച്ച ആർ. ബാലകൃഷ്ണപിള്ളയുടെ അഞ്ചാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രവർത്തകർ വനവാസത്തിന് പോകേണ്ടവരല്ല. ഭൂരിപക്ഷം കിട്ടിയാലും ഇല്ലെങ്കിലും വി.ഡി. സതീശൻ രാഷ്ട്രീയ നേതാവായി തുടരണം. മറ്റൊരാൾ പറഞ്ഞത് തലമൊട്ടയടിച്ച് കടുക്കനിട്ട് കോഴിക്കോട് അങ്ങാടിയിൽക്കൂടി നടക്കുമെന്നാണ്. അദ്ദേഹത്തോടും പറയുന്നൂ, അവിടെ എൽ.ഡി.എഫ് ജയിക്കുമെന്നുറപ്പാണ്. സംസ്ഥാനത്ത് ഇടത് മുന്നണി വീണ്ടും അധികാരത്തിലെത്തും. തിരഞ്ഞെടുപ്പിന് ശേഷം നടന്ന സർവേകളെല്ലാം കണ്ടെത്തിയത് സർക്കാർ വിരുദ്ധ വികാരം ഇല്ലെന്നും പിണറായി വിജയനാണ് മുഖ്യമന്ത്രിയാകാൻ യോഗ്യനെന്നുമാണ്. 60 മുതൽ 69 സീറ്റുകൾ വരെ കിട്ടുമെന്ന് എക്സിറ്റ് പോളുകൾ പറയുന്നുവെങ്കിൽ അതിൽ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നത് ഉറപ്പാണ്. ആരാണ് മുഖ്യമന്ത്രിയെന്നതിന്റെ തർക്കമാണ് മറുഭാഗത്ത് നടക്കുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു. മന്ത്രി കെ.ബി. ഗണേശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ.എൻ. ബാലഗോപാൽ, നഗരസഭാ ചെയർപേഴ്സൺ അനിത ഗോപകുമാർ, കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് എ. ഷാജു, കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടേറിയറ്റംഗം ജി. മുരുകദാസൻ നായർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |