
അനിവാര്യമായ ആചാരമോ എന്ന്
തെളിവെടുത്ത് തീരുമാനിക്കണം
ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിഷയം പരിഗണിക്കവേ, കേരളത്തിലെ ഭരണമാറ്റം സുപ്രീംകോടതിയെ അറിയിച്ച് സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്‌ത. പ്രത്യേക രാഷ്ട്രീയ നിലപാടിൽ ഉറച്ചുനിൽക്കേണ്ട കാര്യം ഇപ്പോഴില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി.
ഇന്നലെയാണ് സർക്കാരിന്റെ വാദംകേൾക്കൽ 9 അംഗ ഭരണഘടനാ ബെഞ്ചിനു മുന്നിൽ ആരംഭിച്ചത്. ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിൽ ശബരിമലയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് നേരിട്ടു മറുപടി നൽകുന്നതിന് പരിമിതികളുണ്ട്. പൊതുവായ വിശ്വാസ വിഷയങ്ങളിൽ തനിക്ക് കൂടുതൽ സ്വാതന്ത്ര്യത്തോടെ വാദിക്കാൻ കഴിയും. അനിവാര്യമായ ആചാരമാണോ എന്ന് സമുദായാംഗങ്ങളെ കേട്ടും തെളിവെടുത്തുമാണ് തീരുമാനിക്കേണ്ടത്. കോടതിക്ക് സ്വന്തം നിലയിൽ വിധിക്കാനാകില്ല. സമുദായാംഗങ്ങളെ കേൾക്കാതെ, ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയെ ലംഘിക്കുന്ന ആചാരമെന്ന് ചൂണ്ടിക്കാട്ടി വിലക്കിയാൽ മതപരമായ അവകാശത്തെ അസാധുവാക്കുന്ന നടപടിയാകുമെന്നും കൂട്ടിച്ചേർത്തു. വാദംകേൾക്കൽ അടുത്തയാഴ്ച തുടരും.
എല്ലാ ആചാരവും ചോദ്യം
ചെയ്താൽ മതങ്ങൾ തകരും
മതാചാര വിഷയങ്ങളിൽ ഇടപെടുമ്പോൾ കോടതികൾ ജാഗ്രത പാലിക്കണമെന്ന് ബെഞ്ചിലെ ഏക വനിതാ ജഡ്‌ജി ബി.വി. നാഗരത്ന പറഞ്ഞു. എല്ലാവരും മതാചാരങ്ങളെ ചോദ്യം ചെയ്‌ത് കോടതിക്കു മുന്നിലെത്തിയാൽ ഇന്ത്യൻ സമൂഹത്തിനും നാഗരികതയ്‌ക്കും എന്തു സംഭവിക്കുമെന്ന് അറിയാമോ ? മതങ്ങൾ തകരുന്നതിലേക്ക് നയിച്ചേക്കും. കോടതികൾ അടച്ചുപൂട്ടേണ്ടിവരും. രാജ്യം മുന്നോട്ടു പോകേണ്ടതുണ്ട്. രാജ്യത്തിന്റെ സ്ഥിരത തകരുന്നത് അനുവദിക്കാൻ കഴിയില്ലെന്നും നാഗരത്ന വ്യക്തമാക്കി. ദാവൂദി ബോറ സമുദായത്തിലെ സാമൂഹിക ബഹിഷ്ക്കരണം അടക്കം ശിക്ഷാരീതികൾക്കെതിരെ ഒരുവിഭാഗം ആക്‌ടിവിസ്റ്റുകൾ വാദിച്ചപ്പോഴാണ് കോടതിയുടെ പ്രതികരണം.
ചേലാകർമ്മം ആരോഗ്യത്തെ ബാധിക്കും
ദാവൂദി ബോറ സമുദായത്തിലെ സ്ത്രീകളെ ചേലാകർമ്മത്തിന് വിധേയരാക്കുന്നത് അവരുടെ ആരോഗ്യത്തെ ബാധിക്കുമെന്നും സുപ്രീംകോടതി വാക്കാൽ നിരീക്ഷിച്ചു. ചേലാകർമ്മം ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജികളിലാണിത്. സമുദായത്തിലെ ഏഴു വയസുള്ള പെൺകുട്ടികളെയാണ് വിധേയരാക്കുന്നതെന്നും മതഭ്രഷ്‌ട് ഭയന്നാണ് കുടുംബങ്ങൾ സഹകരിക്കുന്നതെന്നും ഹർജിക്കാരുടെ അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര വാദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |