
തിരുവനന്തപുരം: രണ്ട് മാസമായി വേതനമില്ലാതെ പതിനാറായിരത്തിലധികം സ്‌കൂൾ പാചകത്തൊഴിലാളികൾ.
പ്രവൃത്തിദിനങ്ങളിൽ മാത്രം നൽകുന്ന വളരെ തുച്ഛമായ വേതനം പോലും നൽകിയില്ലെങ്കിൽ തങ്ങളെങ്ങനെ ജീവിക്കുമെന്ന് ഇവർ ചോദിക്കുന്നു. വേതന ഇനത്തിൽ പാചകത്തൊഴിലാളികൾക്ക് നൽകാനുള്ളത് അറുപത്തിയൊന്ന് കോടിയിലധികം രൂപയാണ്.
പെൻഷൻ ഉൾപ്പെടെയുള്ള ഒരാനുകൂല്യവും ഇല്ല. ആകെ നൽകുന്ന ഫെസ്റ്റിവൽ അലവൻസായ 2000 രൂപ ഇക്കഴിഞ്ഞ ഓണത്തിന് നൽകിയില്ലെന്നും ഇവർ പറയുന്നു.
150 കുട്ടികൾ വരെയുള്ള സ്കൂളിലെ തൊഴിലാളിക്ക് ദിവസം 600 രൂപയാണ് വേതനം. കൂടുതലുള്ള ഓരോ കുട്ടിക്കും 25 പൈസ വീതം അധിക വേതനം ലഭിക്കും. അഞ്ഞൂറിലേറെ കുട്ടികളുള്ള സ്കൂളിൽ രണ്ട് പാചകത്തൊഴിലാളികളാണുള്ളത്. 600 രൂപ അടിസ്ഥാന ശമ്പളത്തിന് പുറമേ അധികമായി ലഭിക്കുന്ന തുക ഇരുവർക്കുമായി വീതിക്കും. ഒരു മാസത്തിൽ പരമാവധി 21- 22 പ്രവൃത്തിദിനങ്ങളാണുള്ളത്.
ഉച്ചകഴിയും വരെ ജോലിയുള്ളതിനാൽ മറ്റ് ജോലികൾക്ക് പോയി അധികവരുമാനമുണ്ടാക്കാനും ഇവർക്ക് അവസരമില്ല. വേതനം ലഭിക്കാതായതോടെ നിത്യവൃത്തിക്ക് പോലും ക്ളേശിക്കുന്നതായി ഇവർപറയുന്നു.
പാചകത്തൊഴിലാളികൾക്ക് ഹെൽത്ത് കാർഡിനും അല്ലാതെ വർഷത്തിൽ രണ്ട് പ്രാവശ്യം നടത്തുന്ന ആരോഗ്യപരിശോധനയ്ക്കും ഇവർ സ്വന്തം കൈയിൽനിന്നാണ് പണം മുടക്കേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |