
മുഖ്യപ്രതിയുടെ പിതാവിനെതിരെയും ആക്ഷേപം
ടി.പി കേസ് പ്രതിയുമൊത്തുള്ള ചിത്രം പുറത്ത്
കോഴിക്കോട്: താമരശ്ശേരിയിൽ സഹപാഠിയെ കൊല്ലാൻ നഞ്ചക്ക് കൊടുത്തുവിട്ടത് മുഖ്യപ്രതിയായ വിദ്യാർത്ഥിയുടെ പിതാവെന്ന് വിവരം. ക്വട്ടേഷൻ സംഘവുമായി ബന്ധമുണ്ടെന്ന് ആരോപണമുള്ള ഇയാൾ വിദ്യാർത്ഥികൾ ഏറ്റുമുട്ടിയ സമയത്ത് സംഭവ സ്ഥലത്തുണ്ടായിരുന്നതായും സംശയം. ഇയാൾ ടി.പി വധക്കേസ് പ്രതി ടി.കെ.രജീഷിനൊപ്പം നിൽക്കുന്ന ചിത്രവും പുറത്തായി. കുട്ടിപ്രതികളിൽ ചിലരുടെ രക്ഷിതാക്കൾക്ക് ഉന്നത രാഷ്ട്രീയ സ്വാധീനമുണ്ടെന്നും കേസ് അട്ടിമറിക്കാൻ സാദ്ധ്യതയുണ്ടെന്നും ആക്ഷേപം. എന്നാൽ, വ്യക്തമായ തെളിവുകൾ ശേഖരിച്ച് കേസ് ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് പൊലീസ് പറയുന്നു.
പ്രതികളുടെ ബന്ധുക്കൾ രാഷ്ട്രീയ സ്വാധീനമുള്ളവരാണെന്നും അവർ കേസിൽ നിന്ന് രക്ഷപ്പെടുമോ എന്ന് ആശങ്കയുണ്ടെന്നും കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ പിതാവ് ഇക്ബാൽ ആരോപിച്ചു. പൊലീസുകാരന്റെയും അദ്ധ്യാപികയുടെയും മക്കൾ പ്രതികളാണ്. സർക്കാരിലും കോടതിയിലും വിശ്വാസമുണ്ട്. നീതിപീഠം കൈയൊഴിഞ്ഞാൽ ഒരു തുണ്ട് കയറിൽ എല്ലാം അവസാനിപ്പിക്കും. സമനില തെറ്റിയാണ് നിൽക്കുന്നത്. അവന്റെ ഉമ്മ ബോധമില്ലാതെ കിടക്കുകയാണ്- ഇക്ബാൽ പറഞ്ഞു.
മുഖ്യപ്രതിയായ വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് ഷഹബാസിനെ മർദ്ദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് പൊലീസ് കണ്ടെടുത്തു. ഷഹബാസിനെ കൊല്ലുമെന്ന് ഞാൻ പറഞ്ഞതാ, കൊന്നിരിക്കും എന്ന ശബ്ദസന്ദേശം ഇൻസ്റ്റഗ്രാമിലൂടെ നൽകിയത് ഈ വിദ്യാർത്ഥിയാണ്.
ഈ വിദ്യാർത്ഥിയുടെ പിതാവ് നിരവധി സ്വർണക്കടത്ത്, ക്വട്ടേഷൻ കേസുകളിൽ പ്രതിയാണെന്നും അറിയുന്നു. ഇയാൾ ഗുണ്ടയാണെന്നും അയാളാണ് പ്രധാന പ്രതിയുടെ ധെെര്യമെന്നും ഷഹബാസിന്റെ സുഹൃത്തുകൾ വെളിപ്പെടുത്തിയിരുന്നു.
പ്രതികൾക്ക് ഇന്ന് പരീക്ഷ എഴുതാൻ
അനുവാദം
സംഭവത്തിൽ പ്രതികളായ താമരശ്ശേരി ഹയർസെക്കൻഡറി സ്കൂളിലെ അഞ്ച് വിദ്യാർത്ഥികൾക്കും ഇന്ന് തുടങ്ങുന്ന എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ അനുവാദം. ഇവരെ പാർപ്പിച്ചിരുന്ന വെള്ളിമാട് കുന്നിലെ ഒബ്സർവേഷൻ ഹോമിനടുത്തെ കേന്ദ്രത്തിലാകും പരീക്ഷയെഴുതിക്കുക. നേരത്തെ ഇവരുടെ സ്കൂളിൽ തന്നെ പരീക്ഷ എഴുതാൻ അവസരമൊരുക്കാനാണ് ആലോചിച്ചിരുന്നത്. എന്നാൽ, നാട്ടുകാരുടെ അടക്കം എതിർപ്പ് ഉയർന്നതിനെ തുടർന്ന് പൊലീസിന്റെ ആവശ്യപ്രകാരമാണ് മാറ്റിയത്.
'സ്വാധീനത്തിന്
വഴങ്ങരുത്'
പൊലീസ് സ്വാധീനത്തിന് വഴങ്ങരുതെന്ന് ഷഹബാസിന്റെ പിതാവ് ഇക്ബാൽ. സംഘർഷത്തിന് പ്രതികളുടെ രക്ഷിതാക്കളും സാക്ഷിയാണ്. പല മാരകായുധങ്ങളും കുട്ടികളുടെ പക്കലുണ്ടായിരുന്നു. ചില രക്ഷിതാക്കൾ മാരകായുധം കുട്ടികൾക്ക് കൊടുത്തുവിട്ടതാണ്. പുറത്ത് നിന്ന് ആരെങ്കിലും പിടിച്ചുമാറ്റാൻ വന്നാൽ ഇടപെടും എന്ന തരത്തിലാണ് വലിയവർ നോക്കി നിന്നത്. ക്വട്ടേഷൻ സംഘത്തിൽപ്പെട്ട ആളുകളും കുട്ടികൾക്ക് പിന്നിലുണ്ട്. പിന്നിൽ ലഹരിയുടെ സ്വാധീനമുണ്ടോയെന്ന് സംശയമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |