കോടാലി (തൃശൂർ): തലയിണയ്‌ക്കടിയിലെ പാമ്പിന്റെ കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ടുവയസുകാരന് ദാരുണാന്ത്യം. കടിയേറ്റ സഹോദരൻ ഗുരുതരാവസ്ഥയിലാണ്. കടമ്പോട് കാവുങ്ങൽ സിൽജോ - ജോൺസി ദമ്പതികളുടെ ഇളയ മകൻ ആൽജോയാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ അനോജിനെ (10) അങ്കമാലി അപ്പോളോ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. ആൽജോയുടെ കൈയിലും അനോജിന്റെ കാലിലുമാണ് കടിയേറ്റത്.
കുട്ടികൾ ഉറങ്ങിയ മുറിയിലെ തലയിണയ്ക്കടിയിൽ നിന്ന് വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തി. ഇന്നലെ പുലർച്ചെ രണ്ടിനാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. തലേദിവസം വീടിനടുത്ത് പുരോഹിതന്റ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വിരുന്നിൽ പങ്കെടുത്തിരുന്നു. തുടർന്ന് വീട്ടിലെത്തി ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് അവക്കാഡോ ജ്യൂസും കുടിച്ചു. ഇതേത്തുടർന്ന് ഭക്ഷ്യവിഷബാധയാണെന്നാണ് രക്ഷിതാക്കൾ ആദ്യം കരുതിയത്. പിന്നാലെ കുട്ടികൾക്ക് ജീരകവെള്ളം കൊടുത്ത് വീണ്ടും ഉറങ്ങാൻ കിടത്തി.
പുലർച്ചെ നാലിന് അൽജോയുടെ വായിൽ നിന്ന് നുരയും പതയും വന്നു. ഉടൻ കോടാലിയിലെ ആശുപത്രിയിലും തുടർന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിശോധനയിൽ പാമ്പ് കടിയേറ്റിട്ടുണ്ടെന്ന് കണ്ടെത്തി. ദേഹത്ത് പാമ്പ് കടിയേറ്റതിന്റെ അടയാളങ്ങളും കണ്ടെത്തി. പിന്നാലെ ആൽജോ മരിച്ചു. തുടർന്നാണ് അനോജിനെ അങ്കമാലി അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയത്.
അൽജോ രണ്ടാം ക്ലാസും അനോജ് നാലാം ക്ലാസും പൂർത്തിയാക്കി. ഇരുവരും കടമ്പോട് എ.എൽപി സ്‌കൂളിലെ വിദ്യാർത്ഥികളാണ്. സഹോദരി: എയ്ഞ്ചൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |