
തൃശൂർ : ഇന്ന് ഫലം വരാനിരിക്കെ, ജില്ലയിൽ നിർണായകമാവുക രണ്ട് മന്ത്രി മണ്ഡലങ്ങളുൾപ്പെടെ അഞ്ചിടങ്ങൾ. രണ്ടാം പിണറായി മന്ത്രിസഭയിലെ രണ്ടാമനായ റവന്യൂ മന്ത്രി കെ.രാജൻ മത്സരിക്കുന്ന ഒല്ലൂരും ,ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ .ബിന്ദു മത്സരിക്കുന്ന ഇരിങ്ങാലക്കുടയുമാണ് വി.ഐ.പി മണ്ഡലങ്ങൾ.
ശക്തമായ ത്രികോണ മത്സരം നടന്ന തൃശൂരും മണലൂരും നാട്ടികയും എവിടേക്ക് ചായുമെന്നത് പ്രവചനാതീതം.. തൃശൂരിൽ എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും ഒപ്പത്തിനൊപ്പം മത്സരം കാഴ്ച്ച വച്ചിരുന്നു. മുൻ മേയർ രാജൻ പല്ലൻ യു.ഡി.എഫിനും പത്മജ വേണുഗോപാൽ എൻ.ഡി.എയ്ക്കും ആലങ്കോട് ലീലാകൃഷ്ണൻ എൽ.ഡി.എഫിനുമായാണ് രംഗത്തിറങ്ങിയത്.
മണലൂരിൽ ടി.എൻ.പ്രതാപനോ, പ്രൊഫ.സി.രവീന്ദ്രനാഥോ എന്ന ആകാംക്ഷ ജനങ്ങളെ മുൾമുനയിൽ നിറുത്തുന്നു. ഇടത് എം.എൽ.എയായിരുന്ന സി.സി.മുകുന്ദൻ കളം മാറി എൻ.ഡി.എയിലെത്തിയതോടെ സംസ്ഥാന ശ്രദ്ധയാകർഷിച്ച നാട്ടികയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഗീതാ ഗോപിയോ സി.സി.മുകുന്ദനോ യു.ഡി.എഫിലെ സുനിൽ ലാലൂരോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഒല്ലൂരിൽ എൽ.ഡി.എഫും യു.ഡി.എഫും നേരിട്ടുള്ള മത്സരമാണ്. ഇരിങ്ങാലക്കുടയിൽ ബി.ജെ.പി പിടിക്കുന്ന വോട്ട് നിർണായകമാകും. മന്ത്രി ആർ.ബിന്ദുവിന് എതിരാളി മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനാണ് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |