
കണ്ണൂർ: പയ്യന്നൂർ അക്രമസംഭവങ്ങളിൽ നടപടി ആവശ്യപ്പെട്ട് ഡിവൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ എൽ.ഡി.എഫ് മാർച്ചിനിടെ സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ പ്രകോപന പ്രസംഗം. വി. കുഞ്ഞികൃഷ്ണൻ എം.എൽ.എയുടെ അനുകൂലിയുടെ ചെമ്മീൻ ഷെഡ് കത്തിച്ചതിൽ പാർട്ടിക്ക് പങ്കില്ലെന്ന് വിശദീകരിക്കുന്നതിനിടെ 'ഷെഡ് മാത്രമല്ല, അതിനടിയിലുള്ളതും മാന്തിയെടുക്കാൻ പാർട്ടിക്ക് ശേഷിയുണ്ട്' എന്നായിരുന്നു രാഗേഷിന്റെ മുന്നറിയിപ്പ്.
പയ്യന്നൂർ മണ്ഡലത്തിലെ മുൻ എം.എൽ.എ. ടി.ഐ. മധുസൂദനനെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചതിന്റെ കാരണവും രാഗേഷ് വിശദീകരിച്ചു.
'' വി. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥാനാർത്ഥിയെ മാറ്റിയിരുന്നെങ്കിൽ ആരോപണങ്ങൾ ശരിയാണെന്ന് എതിരാളികൾ പ്രചരിപ്പിക്കുമായിരുന്നു. ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ സമയമില്ലാത്തതിനാലാണ് സ്ഥാനാർത്ഥിയെ മാറ്റാതിരുന്നത്. ചെമ്മീൻ ഫാമിലെ ഷെഡ് പൊളിച്ചു തീയിട്ട സംഭവം ഉപയോഗിച്ച് പാർട്ടിയെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതുകൊണ്ട് പയ്യന്നൂരിലെ പാർട്ടി ഒലിച്ചുപോയെന്ന് ആരും ധരിക്കേണ്ടതില്ല.''- രാഗേഷ് പറഞ്ഞു.
സി.പി.എം ഏരിയാ സെക്രട്ടറി പി. സന്തോഷ് പയ്യന്നൂർ പൊലീസിനെ വിമർശിച്ചു. തിരഞ്ഞെടുപ്പ് സമയത്തെ അക്രമക്കേസുകളിൽ പ്രതികളെ പിടികൂടുന്നതിൽ വീഴ്ച വരുത്തിയ പൊലീസ് കഴിവുകെട്ടതാണ്. നിയമം കൈയിലെടുക്കേണ്ട സാഹചര്യം പാർട്ടിക്ക് ഉണ്ടാക്കരുതെന്നും സന്തോഷ് പറഞ്ഞു.
ഒരു കോടി നഷ്ടപരിഹാരം തേടി മധുസൂദനൻ
പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം അടിസ്ഥാനരഹിതമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നും വി. കുഞ്ഞികൃഷ്ണൻ എം.എൽ.എയ്ക്ക് സി.പി.എം നേതാവ് ടി.ഐ. മധുസൂദനൻ വക്കീൽ നോട്ടീസ് അയച്ചു. 28 പേരിൽ നിന്ന് പിരിച്ച ഫണ്ടിൽ എട്ട് പേരുടേത് താൻ അപഹരിച്ചെന്ന് എന്തടിസ്ഥാനത്തിലാണ് പറഞ്ഞത്. വ്യാജ രസീത് അച്ചടി, 27, 28 രസീതുകൾ ഒരു റിയൽ എസ്റ്റേറ്റുകാരൻ പിരിച്ചതാണ് എന്നീ ആരോപണങ്ങളും തള്ളി. കുഞ്ഞികൃഷ്ണൻ രചിച്ച 'നേതൃത്വത്തെ അണികൾ തിരുത്തണം" എന്ന പുസ്തകത്തിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണുള്ളത്. പുസ്തകം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും നോട്ടീസിൽ പറയുന്നു.
ഉന്നയിച്ച കാര്യങ്ങൾ വസ്തുതാപരമാണ്. അവയിൽ ഉറച്ചുനിൽക്കുന്നു. പുസ്തകം പിൻവലിക്കില്ല
- വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |