
കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ മേയ് 27ന് പരിശോധനയ്ക്കെത്തിയ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 3, 5, 6, 7, 8, 13, 14, 22, 24 പ്രതികളായ ജീവൻ, ശ്രീജിത്, പി.എസ്. കിരൺ, അനിൽകുമാർ, ഷെഫീഖ്, ജി.ആർ. നന്ദു, രാഹുൽ എ. രാജൻ, എസ്. സിദ്ധാർത്ഥ്, നിഷാദ് എന്നിവർക്കാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ജാമ്യം നൽകിയത്.
ഹർജിക്കാർക്കെതിരായ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും കൃത്യമായ ആസൂത്രണം ആക്രമണത്തിന് പിന്നിലുണ്ടെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണം ഏതാണ്ട് പൂർത്തിയായതിനാലും പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലാത്തതിനാലും ജാമ്യം അനുവദിക്കുകയാണെന്ന് കോടതി വ്യക്തമാക്കി.ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്‌ക്കുള്ള രണ്ട് ആൾജാമ്യവും എല്ലാവരും ഹാജരാക്കണം. 10,000 രൂപ വീതം കെട്ടി വയ്‌ക്കണം. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. തിരുവനന്തപുരം കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ പരിധിയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, കോടതിയുടെ അനുമതിയില്ലാതെ കേരളം വിടരുത് തുടങ്ങിയ വ്യവസ്ഥകളുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |