
കണ്ണൂർ: കള്ളവോട്ടിന് അന്ത്യം കുറിക്കാൻ ഇലക്ഷൻ കമ്മിഷൻ വിചാരിച്ചിട്ടും കഴിയുന്നില്ല. പക്ഷേ, കണ്ണൂരിലെ പ്ളസ് ടു വിദ്യാർത്ഥി ശിവാനന്ദ് കണ്ടുപിടിച്ച വോട്ടിംഗ് യന്ത്രം ഉറപ്പായും തടയും.
വോട്ടിംഗ് യന്ത്രംതന്നെ വോട്ടറെ തിരിച്ചറിയുകയാണ്. ഒരു വ്യക്തിയുടെ ബയോമെട്രിക് തിരിച്ചറിയൽ രേഖ, ആധാർ, വോട്ടർ ഐ.ഡി കാർഡ് തുടങ്ങിയവ ഇതിൽ ഉൾക്കൊള്ളിക്കാം. ഫിങ്കർ പ്രിന്റ് നൽകുമ്പോൾത്തന്നെ ആളെ തിരിച്ചറിയും.
കണ്ണൂർ കല്യാശേരി കെ.പി.ആർ ഗോപാലൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിയാണ് ശിവാനന്ദ്. വോട്ടു ചോരി തടയാൻ എന്തുകൊണ്ട് കഴിയുന്നില്ലെന്ന ചോദ്യം ദേശീയ രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് ശിവാനന്ദ് പരിഹാരവുമായി മുന്നോട്ടുവന്നിരിക്കുന്നത്.
കേന്ദ്രസർക്കാരിന്റെയും തിരഞ്ഞടുപ്പ് കമ്മിഷന്റെയും അംഗീകാരത്തിന് വേണ്ടിയുള്ള പരിശ്രമത്തിലാണ്.അടുത്തയാഴ്ച പേറ്റന്റ് ലഭിക്കുമെന്നാണ് പ്രതീക്ഷ. തിരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിക്കാഴ്ചയ്ക്ക് അവസരം കിട്ടിയിട്ടുണ്ട്. തന്റെ വോട്ടിംഗ് മെഷീനിൽ ആറു ലക്ഷം വോട്ടുകൾ വരെ സമാഹരിക്കാമെന്നും ശിവാനന്ദ് പറയുന്നു.
ശിവാനന്ദിന്റെ കണ്ടുപിടിത്തതിന് കേന്ദ്രസർക്കാരിന്റെ ഇൻസ്പയർ അവാർഡ് ലഭിച്ചിട്ടുണ്ട്. ദിശാ എക്സ്പോ രാജ്യാന്തര കരിയർ കോൺക്ലേവിലും പ്രത്യേക പുരസ്‌കാരം ലഭിച്ചു.
ചെറിയ പ്രായം മുതൽ ശാസ്ത്ര കണ്ടുപിടുത്തങ്ങളിൽ കഴിവ് തെളിയിച്ച് അംഗീകാരം നേടിയിട്ടുണ്ട്. ഇലക്ട്രോണിക് സീബ്രാ കാർ പാർക്കിംഗ് സിസ്റ്റം, സ്മാർട്ട് അറ്റൻഡൻസ് സിസ്റ്റം തുടങ്ങി നിരവധി കണ്ടുപിടിത്തങ്ങളുണ്ട്. അമ്മയും അദ്ധ്യാപികയുമായ കീച്ചേരിക്കുന്ന് പുത്തൻ വീട്ടിൽ പ്രസീതയാണ് പ്രോത്സാഹനവും പിന്തുണയും നൽകിയത്. സഹോദരി പി.വി.ശിവാനി.
ആദ്യ പരീക്ഷണം
വിദ്യാലയങ്ങളിൽ
സ്മാർട്ട് ഇലക്ടോണിക് വോട്ടിംഗ് മെഷീൻ നിർമ്മിച്ച് സ്‌കൂൾ ഇലക്ഷൻ നടത്തിയതോടെയാണ് ശിവനന്ദിന്റെ കഴിവ് നാടറിഞ്ഞത്. സ്വന്തം സ്കൂളിലും
പാപ്പിനിശ്ശേരി ഹിദായത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, ഇസ്ലാഹി ഇംഗ്ലീഷ് മീഡിയം എന്നിവിടങ്ങളിലും തിരഞ്ഞെടുപ്പിന് ശിവാനന്ദിന്റെ ഇ.വി.എം ഉപയോഗിച്ചു. ഇതിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയാണ് രാജ്യം തന്നെ സ്വീകരിച്ചേക്കാവുന്ന കണ്ടുപിടുത്തത്തിൽ എത്തിനിൽക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |