നിയന്ത്രിക്കാൻ ആന്ധ്രയും കർണാടകയും
തിരുവനന്തപുരം: സമൂഹ മാദ്ധ്യമങ്ങളുടെ അമിത ഉപയോഗം കുട്ടികളെ കൊലപാതകി വരെയാക്കുമ്പോഴും കേരളത്തിൽ നിയന്ത്രണങ്ങളില്ല. ഇക്കാര്യത്തിൽ ഒരു ആലോചനയും സംസ്ഥാന സർക്കാർ നടത്തിയിട്ടുമില്ല. അതേസമയം കർണാടകയും ആന്ധ്രപ്രദേശുമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കുട്ടികളിലെ സമൂഹമാദ്ധ്യമ ഉപയോഗം വിലക്കാൻ നടപടി തുടങ്ങി.
ഓസ്‌ട്രേലിയ, മലേഷ്യ, ഇന്തോനേഷ്യ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളും 16ന് വയസിനു താഴെയുള്ളവർക്ക് സമൂഹമാദ്ധ്യമ ഉപയോഗം വിലക്കിയിരുന്നു. ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ അടുത്ത വർഷം മുതൽ വിലക്ക് വരും. കരുവാറ്റ കൊലപാതകത്തിലെ കുട്ടി പ്രതികളുടെ തയ്യാറെടുപ്പും സമൂഹ മാദ്ധ്യമങ്ങളിലൂടെയായിരുന്നു. ഐ ഫോൺ വാങ്ങാനാണ് മുത്തച്ഛനെ കൊല്ലാൻ പതിമൂന്നുകാരി പദ്ധതിയിട്ടത്.
കുറ്റവാസന നിറയ്ക്കുന്ന ആപ്പുകളും ഫോണിൽ
കുറ്റവാസന നിറയ്ക്കുന്ന ആപ്പുകളും സമൂഹ മാദ്ധ്യമങ്ങളിലൂടെ ഫോണിൽ ലഭിക്കും. മാർച്ച് ആറിനാണ് 16 വയസിന് താഴെയുള്ളവരുടെ സമൂഹമാദ്ധ്യമ ഉപയോഗം നിയന്ത്രിക്കാൻ കർണാടക, ആന്ധ്രപ്രദേശ് സർക്കാരുകൾ തീരുമാനിച്ചത്. ഇതു സംബന്ധിച്ച കരട് നിർദ്ദേശം ഇരുസർക്കാരും നിയമവകുപ്പിന് കൈമാറിയെന്നാണ് വിവരം. പൊലീസ്, ഐ.ടി, ശിശുക്ഷേമം, വിദ്യാഭ്യാസ, നിയമ വകുപ്പുകളുടെ സഹകരണത്തോടെ മാത്രമേ വിലക്ക് എങ്ങനെ വേണമെന്ന നിർദ്ദേശം രൂപപ്പെടൂ.
'കുട്ടികളുടെ സമൂഹമാദ്ധ്യമ ഉപയോഗം നിയന്ത്രിക്കണം. സമൂഹമാദ്ധ്യമത്തിൽ കാണുന്നതാണ് ശരിയെന്ന ധാരണ കുട്ടികളിലുണ്ടാകും. തെളിയിക്കപ്പെടാത്ത കുറ്റകൃത്യങ്ങൾ എന്ന പേരിൽ ക്രൈം കണ്ടന്റുകൾ വരെ ലഭ്യമാണ്. അത് വിശ്വസിച്ച് അനുകരിക്കാൻ ശ്രമിക്കും".
- ഡോ. അരുൺ ബി. നായർ, മനോരോഗ വിദഗ്‌ദ്ധൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |