
തിരുവനന്തപുരം: ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള ക്ഷേത്രങ്ങളിലെ ഭൂമിയുടെയും ആഭരണങ്ങളുടെയും വിവരം ഡിജിറ്റലൈസ് ചെയ്യണമെന്ന് റവന്യൂ ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം മന്ത്രി കെ.മുരളീധരന് റിപ്പോർട്ട് നൽകി. 'ദേവ സേഫ് ' എന്നാണ് പേരിട്ടിരിക്കുന്നത്.
ദേവസ്വം ഭൂമിയിൽ കൈയേറ്റമുണ്ടെന്നും ആഭരണങ്ങൾ നഷ്ടപ്പെടുന്നുവെന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് റിപ്പോർട്ട് നൽകിയത്.
ഭക്തർ സ്വർണം സമർപ്പിക്കുമ്പോഴും സ്‌ട്രോങ് റൂമിലേക്ക് മാറ്റുമ്പോഴും പിന്നീട് ഉപയോഗിക്കുമ്പോഴും ഡിജിറ്റൽ രേഖകൾ നിർബന്ധമാക്കണം. ആഭരണങ്ങൾ നടയ്ക്കുവയ്ക്കുന്നതു മുതൽ ഏത് ഉദ്യോഗസ്ഥനാണ് കസ്റ്റോഡിയൻ എന്ന് രേഖപ്പെടുത്തണം.
നിലവിൽ ദേവസ്വം ബോർഡുകളിൽ കേന്ദ്രീകൃത ഡിജിറ്റലൈസേഷൻ നടപ്പാക്കിയിട്ടില്ല. കൊടിമരങ്ങളിലും മറ്റും സ്വർണം പൂശുന്നതിനും പൊതിയുന്നതിനും പുതിയ മാർഗരേഖ കൊണ്ടുവരണമെന്നും ആവശ്യപ്പെടുന്നു. ആഭരണങ്ങൾ സ്വർണ പൂശാൻ കൊണ്ടുപോകുന്നതിന് മുമ്പ് അളവും ഗുണനിലവാരവും ഡിജിറ്റലൈസ് ചെയ്യണം. തിരികെ കൊണ്ടുവരുമ്പോഴും രേഖപ്പെടുത്തണം. ഭാര നിർണയം നടത്തിയശേഷം കരാറുകാർക്ക് പണം കൈമാറിയാൽ മതി.
ആസ്തിയുടെ
കണക്ക് വേണം
സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിട്ടുള്ള ലോഹത്തിന്റെ അളവ്, തൂക്കം, പഴക്കം എന്നിവ ഡിജിറ്റിലൈസ് ചെയ്യണം. പലതും രാജഭരണ കാലത്ത് ക്ഷേത്രങ്ങളിലേക്ക് സമർപ്പിച്ചവ ആയതിനാൽ മൂല്യം വളരെ ഉയർന്നതാണ്. ഓരോ ദേവസ്വം ബോർഡിനും കീഴിലുള്ള ക്ഷേത്രങ്ങളുടെ ആസ്തി സംബന്ധിച്ച വിശദമായ കണക്ക് തയ്യാറാക്കണം.
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നാലെ പലയിടത്തും സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടുവെന്ന് പരാതി ഉയർന്നിരുന്നു. വൈപ്പിൻ അഴീക്കൽ കാളമുക്ക് മല്ലികാർജുന ക്ഷേത്രം, ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രം, കുന്നത്തുപറമ്പ് ശിവക്ഷേത്രം തുടങ്ങി പ്രശസ്ത ക്ഷേത്രങ്ങളിലാണ് പരാതി ഉയർന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |