
ചാരുംമൂട്: ഭരതനാട്യം അരങ്ങേറാനെത്തിയ മകനെ അനുഗമിച്ച അമ്മയും നൃത്തം അവതരിപ്പിച്ചത് കാണികൾക്ക് കൗതുകമായി.
കോട്ടയം പള്ളിക്കൂടം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ
ആദിനാഥിന്റെ അരങ്ങേറ്റവേദിയായ ഗുരുവായൂർ ക്ഷേത്രസന്നിധിയാണ് അമ്മ നീബ ആദർശിന്റെ നൃത്തം കൊണ്ട് ശ്രദ്ധേയമായത്.
സ്കൂൾ കലോത്സവ വേദികളിൽ ഒപ്പന, തിരുവാതിര തുടങ്ങിയ ഇനങ്ങളിൽ സജീവമായിരുന്ന നീബ ആദർശ്, വർഷങ്ങളായി വീണ സനലിന്റെ കീഴിൽ ഭരതനാട്യം അഭ്യസിച്ചുവരികയാണ്. അമ്മയുടെ നൃത്തത്തോടുള്ള താത്പര്യവും സമർപ്പണവുമാണ് ആദിനാഥിന് പ്രചോദനമായത്. തുടർന്നാണ് ആദിനാഥ് രണ്ടുവർഷം മുമ്പ് ഭരതനാട്യ പഠനം ആരംഭിച്ചതും ഗുരുവായൂരിൽ അരങ്ങേറ്റം കുറിച്ചതും. നൂറനാട് വൈഷ്ണവ സ്കൂൾ ഒഫ് ഡാൻസ് അക്കാദമിയിലെ 15 വിദ്യാർത്ഥികൾക്കൊപ്പമായിരുന്നു അരങ്ങേറ്റം. മകന് പ്രോത്സാഹനമായി അരങ്ങേറ്റ വേദിയിൽ തന്നെ അമ്മയും നൃത്തം അവതരിപ്പിച്ചത് കാണികൾക്ക് പുത്തൻ അനുഭവമായി.
അബ്കാരി കോൺട്രാക്ടറും പ്രമുഖ വ്യവസായിയുമായിരുന്ന ചാരുംമൂട് കെ .ജി. പുരുഷോത്തമന്റെ പൗത്രനാണ് ആദിനാഥ്. എല്ലാ പിന്തുണയുമായി പിതാവ് ആദർശും സഹോദരി ദേവനന്ദയും ആദിനാഥിനൊപ്പം ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |