ആലപ്പുഴ: നാടിനെ നടുക്കിയ അരുംകൊലയ്ക്ക് ക്രിമിനൽസംഘം ഗുരുപുരം കിഴക്ക് ഭാഗത്തെത്തിയതും കൃത്യം നടത്തി രക്ഷപ്പെട്ടതും ഓട്ടോ ഡ്രൈവർമാരെ കത്തിമുനയിലാക്കിയശേഷം. ആലപ്പുഴ നഗരത്തിലെ പുന്നമട ഫിനിഷിംഗ് പോയിന്റിന് സമീപത്തുനിന്ന് കോടതി ജംഗ്ഷനിലെ ഓട്ടോ ഡ്രൈവർ സാബുവിന്റെ ഓട്ടോയിലാണ് ഷെൽജാദും കൂട്ടാളിയും അഖിലിന്റെ വീട്ടിലേക്ക് തിരിച്ചത്. യാത്രാ മദ്ധ്യേ പരസ്പരവും ഫോണിലൂടെയും തെറിവിളി ആരംഭിച്ചതോടെ കുറച്ചുദൂരംപിന്നിട്ടപ്പോൾ സാബു സവാരിക്ക് വിസമ്മതിച്ച് വണ്ടി നിർത്തി. ഈസമയം കത്തി കഴുത്തിൽ വച്ചശേഷം നിന്നെയും വീട്ടുകാരെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതികൾ യാത്ര തുടർന്നു. അഖിലിന്റെ വീടിന് സമീപമെത്തി ഓട്ടോ നിർത്തിയ ഉടൻ ഇവിടെ നിന്ന് എവിടേക്കും പോകരുതെന്ന് താക്കീത് ചെയ്ത ശേഷം അകത്തേക്ക് പോയി.
സാബു രക്ഷപ്പെട്ട് പോകാതിരിക്കാൻ സാബുവിന്റെ മൊബൈൽഫോണും പിടിച്ചുവാങ്ങിയാണ് ഇരുവരും അകത്തേക്ക് പോയത്.
വാക്കുതർക്കവും ബഹളവും കേട്ടതോടെ ഭയന്നുപോയ സാബു ഓട്ടോയുമായി രക്ഷപ്പെട്ടു. കൃത്യം കഴിഞ്ഞ് തിരിച്ചെത്തിയ പ്രതികൾ ഓട്ടോ കാണാത്ത ദേഷ്യത്തിൽ സാബുവിന്റെ ഫോൺ വലിച്ചെറിഞ്ഞശേഷമാണ് രക്തക്കറ പുരണ്ട വസ്ത്രങ്ങളുമായി 200 മീറ്ററോളം അകലെയുളള സർഗ ജംഗ്ഷനിലെത്തിയത്.
അവിടെയുണ്ടായിരുന്നസിദ്ധിഖെന്നയാളുടെ ഓട്ടോയിൽ കയറി. ഷർട്ടിലും മറ്റും രക്തം കണ്ട് സവാരിപോകാൻ വിസമ്മതിച്ച സിദ്ധിഖിനെയും പ്രതികൾ ഭീഷണിപ്പെടുത്തിയാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. റെയിൽവേ സ്റ്റേഷന് സമീപം ഇവരെ ഇറക്കി തിരികെ വരുംവഴി സിദ്ധിഖിന്റെ ഫോണിലേക്ക് ആലപ്പുഴ സൗത്ത് എസ്.ഐ വിളിച്ചെങ്കിലും അപ്പോഴേക്കും പ്രതികൾ റെയിൽവേ സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ട്രെയിൻമാർഗം പ്രതികൾ രക്ഷപ്പെട്ട വിവരം മനസിലാക്കിയ എറണാകുളം റെയിൽവേസ്റ്റേഷനിൽ വലവിരിച്ചെങ്കിലും രക്ഷപ്പെട്ടതായാണ് അറിയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |