
കുട്ടനാട്: കോടികൾ മുടക്കി ഇരുനിലകളിലായി നിർമ്മിച്ച തകഴി-പടഹാരം പാലത്തിലൂടെ കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് ആരംഭിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. കേരള ഇൻഫ്രാസ്ട്രക്ചറൽ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ നിന്ന് 63.35 കോടി രൂപ മുടക്കി നിർമ്മിച്ച പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും പേരിന് പോലും ബസ് സർവ്വീസ് ആരംഭിക്കാത്തതിനെതിരെയാണ് നാട്ടുകാർ രംഗത്തെത്തിയത്. തകഴി, നെടുമുടി പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് തകഴി ആറിന് കുറുകെ പടഹാരം ജംഗ്ക്ഷനിൽ നിർമ്മിച്ച പാലത്തിന്റെ പണി പൂർത്തീകരിച്ചു കാണാൻ നാട്ടുകാർ വർഷങ്ങൾ കാത്തിരിക്കെണ്ടിവന്നു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ജില്ലയിലെ ഏറ്റവും വലിയ നേട്ടമായി ഉയർത്തികാട്ടിയ പാലത്തിന്റെ ഉദ്ഘാടനം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു നടന്നത്. തുടർന്ന് പുതിയ സർക്കാർ വന്ന് രണ്ടു മാസം പിന്നിട്ടിട്ടും ബസ് സർവ്വീസ് എന്ന നാട്ടുകാരുടെ ആവശ്യം
മോഹമായിത്തന്നെ തുടരുകയാണ്.
സമയവും പണവും ലാഭിക്കാം
1.പാലത്തിലൂടെ ബസ് സർവ്വീസ് ആരംഭിച്ചാൽ നെടുമുടി, തകഴി പഞ്ചായത്തുകളിൽ ഉള്ളവർക്ക് നിമിഷങ്ങൾക്കുള്ളിൽ കുട്ടനാടിന്റെ മറ്റു പ്രദേശങ്ങളിലെത്താം. 20 മുതൽ 25 കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിച്ചാൽ മാത്രമാണ് നിലവിൽ ഈ പ്രദേശങ്ങളിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളൂ
2.ബസ് സർവ്വീസ് ആരംഭിക്കുന്നതോടെ സാമ്പത്തിക ലാഭം മാത്രമല്ല, സമയവും ലാഭിക്കാനാകും. എല്ലാ സൗകര്യം ഉണ്ടായിട്ടും അതിത് പ്രയോജനപ്പെടുത്താത്തത് അധികൃതരുടെ അവഗണനയും നാട്ടുകാരോടുള്ള വെല്ലുവിളിയുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |