
കൊച്ചി: പഴയ ടെന്നിസ് പന്തും ഹാർഡ്ബോർഡും എം സീലും ചേർത്ത് വിദ്യാർത്ഥി വാർത്തെടുത്ത ലോകകപ്പ് ട്രോഫി കൗതുകമാകുന്നു. ഫുട്ബാൾ ലോകകപ്പിന് സമർപ്പണമായാണ് പാലാരിവട്ടം സ്വദേശി എസ്.ബി. ആലേഖ് സ്വർണക്കപ്പിന്റെ മാതൃകയുണ്ടാക്കിയത്. സമൂഹ മാദ്ധ്യമങ്ങളിൽ ഇതിന്റെ റീൽ കണ്ട ഒട്ടേറെ പേർ ഈ കലാകാരന് കൈയടി നൽകി.
ആലേഖിന്റെ സൃഷ്ടിക്ക് ലോകകപ്പ് ട്രോഫിയുടെ അത്രത്തോളം വലിപ്പമുണ്ട്. മുകൾഭാഗത്തുള്ള പന്തിന്റെ രൂപം ടെന്നിസ് ബാൾ പൊതിഞ്ഞെടുത്തതാണ്. ബോഡി ഹാർഡ് ബോർഡുകൊണ്ട് നിർമ്മിച്ചു. എം സീൽ തേച്ച് മിനുക്കിയെടുത്ത് സ്വർണനിറമടക്കം പൂശി.
സരസ്വതി വിദ്യാനികേതനിൽ നിന്ന് പ്ലസ് ടു പഠനം കഴിഞ്ഞ് എസ്.എച്ച്. കോളേജിൽ ഡിഗ്രി പ്രവേശനം കാത്തിരിക്കുകയാണ് ആലേഖ്. ഒഴിവു സമയത്ത് ക്യാൻവാസിൽ പെയിന്റിംഗുകൾ ചെയ്യാറുണ്ട്. അതിനിടെയാണ് കഴിഞ്ഞ ലോകകപ്പ് കാലത്ത് ഏകദേശ രൂപമാക്കി വച്ചിരുന്ന ട്രോഫി പൊടിതട്ടിയെടുത്ത് തിളക്കം നൽകി ഭംഗിയാക്കിയത്. അടുത്തതായി ചാമ്പ്യൻ ട്രോഫിയുടെ പതിപ്പ് പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് ഒരുക്കാനുള്ള തയാറെടുപ്പിലാണ്.
ഇഷ്ട ടീമായ പോർച്ചുഗലും ക്യാപ്ടൻ റൊണാൾഡോയും ആദ്യമായി കപ്പുയർത്തുമെന്ന പ്രതീക്ഷയും ആലേഖിന്റെ കലാസമർപ്പണത്തിന് പിന്നിലുണ്ട്. കുമരകത്തുവീട്ടിൽ ബാലചന്ദ്രന്റേയും സ്മിതയുടേയും മകനാണ്. സഹോദരി: നവോമിക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |