
കൊച്ചി: നിശ്ചയദാർഢ്യം കൊണ്ട് വിജയം നേടുകയാണ് ക്ഷീരകർഷകൻ നൗഫൽ. മീൻവളർത്തൽ ബിസിനസ് നഷ്ടത്തിലായതോടെ സഹോദരീ ഭർത്താവ് മുഹമ്മദ് സലീമിന്റെ അവസാന പിടിവള്ളിയായിരുന്നു അൽ അമീൻ ഡയറി ഫാം എന്ന നൗഫലിന്റെ ആശയം. പ്ലസ്ടുവും ഐ.ടി.ഐയും കഴിഞ്ഞ് ജോലിക്ക് കയറിയ നൗഫൽ രണ്ടും കൽപ്പിച്ച് ആറ് പശുക്കളെ വാങ്ങി. സാമ്പത്തിക പിന്തുണയുമായി മുഹമ്മദ് സലീം ഒപ്പം നിന്നു. ഇപ്പോൾ 16 പശുക്കൾ. 'മിൽക്കോൺ' നെയ്യ് ബ്രാൻഡും ആരംഭിച്ചതോടെ വരുമാനം മാസം ഒന്നരലക്ഷം കവിഞ്ഞു. രണ്ടാമത്തെ ഫാമിന്റെ പണിപ്പുരയിലാണ് നൗഫലിപ്പോൾ.
ഒന്നര വർഷം മുമ്പ് 12 ലക്ഷം രൂപ മുതൽ മുടക്കിയാണ് വാടകയ്ക്കെടുത്ത പറമ്പിൽ ഫാമിന്റെ തുടക്കം. കറവയും പശുക്കളുടെ പരിപാലനവും നൗഫൽ ഏറ്റെടുത്തു. വെളുക്കും മുന്നേ നൗഫൽ ഫാമിലെത്തും. പാതിരാത്രിയാണ് മടക്കം.
നെയ്യ് വിതരണ യൂണിറ്റും ഹിറ്റ്
കൃത്യസമയത്ത് പാൽ സൊസൈറ്റിയിൽ എത്തിക്കാനുള്ള ബുദ്ധിമുട്ടുകൾ കാരണമാണ് നെയ്യ് യൂണിറ്റ് തുടങ്ങിയത്. സഹോദരി നസ്രിന്റെ ഡ്യൂട്ടിയാണ് നെയ്യ് ബിസിനസ്. കടങ്ങൾ പൂർണമായി വീട്ടിയിട്ടില്ലെങ്കിലും, ഒന്നര വർഷം കൊണ്ട് ഈ നിലയിലേക്കെത്താൻ കഴിഞ്ഞതിന്റെ സംതൃപ്തി ഇരുവർക്കുമുണ്ട്. പാലക്കാട് ആലത്തൂർ ചൗണ്ടക്കാട് പറപ്പുറം വീട്ടിൽ നസീറിന്റെയും സുഹറയുടെയും മകനാണ് നൗഫൽ. സഹോദരൻ സാദഹ്. പാലക്കാട് കിണാശ്ശേരിക്ക് സമീപം കേളക്കോട് തണ്ണീർപ്പന്തൽ സ്വദേശിയാണ് മുഹമ്മദ് സലീം. മക്കൾ: സലീഹ, ഷഹല, സഫ്വാൻ.
സ്വന്തമായി പണിയെടുക്കാൻ മനസുണ്ടെങ്കിൽ ആർക്കും ക്ഷീരമേഖലയിലേക്ക് കടന്നുവരാം. മറ്റുള്ളവരെ മാത്രം ആശ്രയിച്ച് പണിക്കാരെ വച്ച് ചെയ്യാമെന്ന് കരുതിയാൽ ചിലപ്പോൾ നഷ്ടം സംഭവിച്ചേക്കാം,
നൗഫൽ
യുവ ക്ഷീരകർഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |