
കൊച്ചി: സർക്കാരും ഹോർട്ടികോർപ്പും പരിഗണിക്കാത്ത സാഹചര്യത്തിൽ കൃഷിയും വിപണിയും സംരക്ഷിക്കാൻ സ്വന്തം വഴിതേടി കേരള റംബുട്ടാൻ ഫാർമേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യത്തെ റംബുട്ടാൻ കോൺക്ലേവിന് കൂത്താട്ടുകുളത്ത് വേദിയൊരുങ്ങുന്നു.
ആഗസ്റ്റ് 8ന് കൂത്താട്ടുകുളം തൂവംപള്ളിൽ കൺവെൻഷൻ സെന്ററിലാണ് റാംബുട്ടാൻ കൃഷിയുടെ വ്യാപനം, മികച്ച ഉത്പാദനം, ഗുണമേന്മയുള്ള വിപണി എന്നിവ ലക്ഷ്യമാക്കി കർഷകർ, ഗവേഷകർ, കാർഷിക വിദഗ്ദ്ധർ, വ്യാപാരികൾ, സംരംഭകർ എന്നിവരെ പങ്കെടുപ്പിച്ച് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.
ശാസ്ത്രീയ കൃഷിരീതികൾ, മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണ സാദ്ധ്യതകൾ, ആഭ്യന്തര - കയറ്റുമതി വിപണന സാദ്ധ്യതകൾ തുടങ്ങിയ വിഷയങ്ങൾ കോൺക്ലേവിൽ ചർച്ച ചെയ്യും. മദ്ധ്യകേരളത്തിൽ റംബുട്ടാൻ കൃഷി വ്യാപകമാണെങ്കിലും സർക്കാരിൽ നിന്ന് അർഹമായ പ്രോത്സാഹനമോ പിന്തുണയോ ലഭിക്കുന്നില്ല. സീസണിൽ പുറത്തുനിന്നുള്ള ഇടനിലക്കാരും വ്യാപാരികളും നിശ്ചയിക്കുന്ന വിലയ്ക്ക് പഴങ്ങൾ വിറ്റൊഴിയാൻ കർഷകർ നിർബന്ധിതരാവുകയാണ്. ഇത്തരം ചൂഷണം ഒഴിവാക്കുന്നതിന് റാംബുട്ടാൻ കർഷകരുടെ സഹകരണ ശൃംഖല ശക്തിപ്പെടുത്തുക, മൂല്യവർദ്ധിത ഉത്പന്നങ്ങളിലൂടെ അധിക വരുമാന സാദ്ധ്യതകൾ കണ്ടെത്തുക, പഴങ്ങൾ കേടുകൂടാതെ ദീർഘകാലം സൂക്ഷിക്കുന്നതിനുള്ള സാങ്കേതികവിദ്യകളും വിപണിയിലെ ഓൺലൈൻ പ്ലാറ്റ്ഫോമുകളും കർഷകർക്ക് പരിചയപ്പെടുത്തുക എന്നിവയും കോൺക്ലേവ് ലക്ഷ്യമിടുന്നുണ്ട്.
രാവിലെ 10ന് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. വിദഗ്ദ്ധരുടെ പ്രഭാഷണങ്ങൾ, അനുഭവം പങ്കിടൽ, പാനൽ ചർച്ച, റാംബുട്ടാൻ ഇനങ്ങളുടെയും ഉത്പന്നങ്ങളുടെയും പ്രദർശനം, സംശയനിവാരണം എന്നിവയുണ്ടാകും. കേരള റംബുട്ടാൻ ഫാർമേഴ്സ് ഓർഗനൈസേഷനിൽ അംഗങ്ങൾ അല്ലാത്തവർക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. വിവരങ്ങൾക്ക്: 9048415140.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |