
കൊച്ചി: 18 വർഷത്തിനിടെ കാട്ടാന ആക്രമണത്തിൽ സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 581 പേർ. 1,200 പേർക്ക് ഗുരുതരമായി പരിക്കുമേറ്റു. പല കാരണങ്ങളാൽ 695 കാട്ടാനകൾ ചരിഞ്ഞു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രോജക്ട് എലിഫന്റ് ഡിവിഷനും വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയും ചേർന്നുള്ള പഠന റിപ്പോർട്ടിലാണ് കണക്കുകൾ. ചരിഞ്ഞ ആനകളിൽ 226 എണ്ണത്തിന്റെ അന്ത്യം മനുഷ്യ ഇടപെടലുകളാലാണ്. 154 ആനകൾ വൈദ്യുത വേലികളിൽ നിന്നും വൈദ്യുതി ലൈനുകളിൽ നിന്നും ഷോക്കേറ്റു ചരിയുകയായിരുന്നു. ട്രെയിൻ തട്ടി 17 ആനകളും വാഹനാപകടങ്ങളിൽ 16 ആനകളും ചരിഞ്ഞു.
36 ഫോറസ്റ്റ് ഡിവിഷനുകളിലായി 214-ലധികം ഗ്രാമങ്ങളിലാണ് കാട്ടാനശല്യം കൂടുതൽ. കണ്ണൻ ദേവൻ ഹിൽസ്, കുട്ടമ്പുഴ, ചിറ്റാർ, മാങ്കുളം, പടവയൽ, പീച്ചി തുടങ്ങിയ ഗ്രാമങ്ങളാണ് മുന്നിൽ.
കാടുകളിൽ സ്വാഭാവിക തീറ്റപ്പുല്ലുകൾ കുറഞ്ഞതും മഞ്ഞക്കൊന്ന, കൊങ്ങിണിപ്പൂവ്, യൂപറ്റോറിയം തുടങ്ങിയ അധിനിവേശ സസ്യങ്ങൾ വ്യാപകമായതും ജലദൗർലഭ്യവും ആനകളെ തീറ്റതേടി നാട്ടിലിറങ്ങാൻ പ്രേരിപ്പിക്കുന്നു. വാഴ, തെങ്ങ്, അടയ്ക്ക, കൈതച്ചക്ക, ചക്ക തുടങ്ങിയ വിളകൾ ഇവയെ നാട്ടിലേക്ക് ആകർഷിക്കുകയും ചെയ്യുന്നുണ്ട്.
മനുഷ്യ മരണങ്ങൾ കൂടുതൽ
നിലമ്പൂർ സൗത്ത്: 78
മണ്ണാർക്കാട് : 64
പാലക്കാട് : 57
മാങ്കുളം : 57
മൂന്നാർ : 50
പെരിയാർ ഈസ്റ്റ് : 42
ആനകളുടെ അസ്വാഭാവിക മരണം കൂടുതൽ
മണ്ണാർക്കാട് : 25
മൂന്നാർ :19
മാങ്കുളം : 18
കോതമംഗലം :16
മലയാറ്റൂർ : 15
കോന്നി :13
വയനാട് സൗത്ത് :12
ചാലക്കുടി :12
രക്ഷയ്ക്കായി
1000 കോടിയുടെ പദ്ധതി
മനുഷ്യ-വന്യജീവി സംഘർഷത്തെ ‘സംസ്ഥാന ദുരന്ത’മായി പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ മാതൃകയിൽ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളെ ഏകോപിപ്പിച്ച് ദക്ഷിണേന്ത്യൻ മേഖലയ്ക്കായി 999.87 കോടി രൂപയുടെ സമഗ്ര പദ്ധതി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിഭാവനം ചെയ്തിട്ടുണ്ട്. ഇതിൽ 50% കേന്ദ്ര സഹായത്തോടെ നടപ്പാക്കും.
എ.എ അധിഷ്ഠിത ക്യാമറകൾ, തെർമൽ ഡ്രോണുകൾ, 'വൈൽഡ് വാച്ച്' ആപ്പ്, വാളയാർ-മധുക്കരൈ മോഡൽ റെയിൽവേ മുന്നറിയിപ്പ് സംവിധാനം എന്നിവ പദ്ധതിയിൽപ്പെടുന്നു
ഹാഗിംഗ് സോളാർ ഫെൻസിംഗ്, ബാരിക്കേഡുകൾ, വനത്തിനുള്ളിൽ കുളങ്ങളും തടയണകളും, തീറ്റപ്പുല്ല് വെച്ചുപിടിപ്പിക്കൽ എന്നിവയും ഉണ്ടാകും
നഷ്ടപരിഹാര വിതരണം ഓൺലൈനാക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |