കളരി കണ്ണൂർ സർവകലാശാലയിൽ കോഴ്സ്
കണ്ണൂർ: പരമ്പരാഗത ആയോധനകല, കളരി പയറ്റ് കണ്ണൂർ സർവകലാശാലയിൽ ഇനി ആറുമാസ -ഒരു വർഷ കോഴ്സാകും. കളരി ഗുരുക്കന്മാരിൽ നിന്ന് തിരഞ്ഞെടുക്കുന്നവർ പഠിപ്പിക്കാൻ സർവകലാശാല പ്രൊഫസർമാരുമാകും. പ്ലസ്ടു യോഗ്യതയുള്ളവർക്കായി ആറുമാസ സർട്ടിഫിക്കറ്റ് കോഴ്സും ബിരുദ യോഗ്യത നേടിയവർക്ക് ഒരു വർഷ ഡിപ്ലോമ കോഴ്സുമാകും ആരംഭിക്കുക.
സാംസ്‌കാരിക വകുപ്പിന്റെ റൂറൽ ആർട്ട് ഹബ്ബ് പദ്ധതിയുടെ ഭാഗമായി ഫോക്‌ലോർ അക്കാഡമിയുടെ സഹകരണത്തോടെ സർവകലാശാല പഠനവകുപ്പുകൾ കേന്ദ്രീകരിച്ചായിരിക്കും കോഴ്സുകൾ. എട്ട് ക്യാമ്പസുകളിൽ കോഴ്സുണ്ടാകും. പെൺകുട്ടികൾ ഉൾപ്പെടെ രണ്ട് കോഴ്സിനും ഒരു ബാച്ചിൽ മൂവായിരത്തോളം പേർക്കാകും പ്രവേശനം. ആഴ്ചയിൽ ആറ് ദിവസമാണ് ക്ളാസ്. ജൂലായിൽ ക്ലാസ് ആരംഭിച്ചേക്കും. മെയ്ത്താരി (ശാരീരിക അഭ്യാസം) മുതൽ കോൽത്താരി - അങ്കത്താരി ( കോലും ആയുധങ്ങളും ഉപയോഗിച്ചുള്ള പരിശീലനം) വരെയുള്ള പ്രായോഗിക പരിശീലനം കളരികളിലാകും. രണ്ട് മണിക്കൂർ പരീക്ഷ, യു.ജി.സി മാർക്ക് നിബന്ധന പ്രകാരമാകും. കളരി ഗുരുക്കന്മാരുടെ നിർദേശത്തോടെ യു.ജി.സി മാർഗ്ഗനിർദ്ദേശപ്രകാരം വിവിധ സർവകലാശാലകളിലെ ഫിസിക്കൽ എഡ്യുക്കേഷൻ അദ്ധ്യാപകരാണ് സിലബസ് തയ്യാറാക്കിയത്. വടക്കൻ-തെക്കൻ-തുളുനാടൻ ശൈലികൾ സംയോജിപ്പിച്ചാകും പാഠ്യപദ്ധതി. ഫീസിൽ അന്തിമരൂപമായിട്ടില്ല.
എതിർത്തും മൂന്ന് വാദമുഖങ്ങൾ
1. ചുരുക്കം കാലയളവിനുള്ളിൽ പഠിച്ചെടുക്കേണ്ടതല്ല കളരി
2. എത്രയോ കാലത്തെ പരിശീലനത്തിന് ശേഷം സ്വായത്തമാക്കാവുന്ന വിദ്യ
3. കുറഞ്ഞ കാലം കൊണ്ട് പഠിപ്പിച്ചാൽ പൈതൃകം നഷ്ടപ്പെടും
ഒളിമ്പിക്സ് അടക്കമുള്ള മത്സരങ്ങളിലേക്ക് പാരമ്പര്യ ആയോധനകലയായ കളരിയെ എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. കളരിക്ക് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ ലഭിക്കണം. ആഗോള ഗവേഷകരിലേക്ക് കളരിയെ എത്തിക്കുക എന്നതും സർവകലാശാലയുടെ ലക്ഷ്യമാണ്.
പ്രവീൺ.
സ്‌പോർട്സ് ഡയറക്ടർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |