കൊല്ലം: കൊല്ലം പോർട്ട് പി.പി.പി (പൊതു സ്വകാര്യ പങ്കാളിത്തം) മാതൃകയിൽ വികസിപ്പിക്കാൻ കേരള മാരി ടൈം ബോർഡ് ആവിഷ്കരിച്ച പദ്ധതിയുടെ ടെൻഡറിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിക്കുന്നതോടെ ഒന്നരമാസത്തിനകം ടെൻഡർ ക്ഷണിക്കാനാകുമെന്നാണ് പ്രതീക്ഷ.
പദ്ധയിക്ക് കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് ഭരണാനുമതി ലഭിച്ചിരുന്നു. ഇതിനു പിന്നാലെ നിരവധി സ്വകാര്യ ഏജൻസികൾ താത്പര്യം പ്രകടിപ്പിച്ച് കേരള മാരിടൈം ബോർഡിനെ സമീപിച്ചു. അതുകൊണ്ട് ടെൻഡറിൽ വലിയ നിക്ഷേപകർ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടൽ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ മാതൃകയിലുള്ള വികസനമാണ് മാരിടൈം ബോർഡ് ലക്ഷ്യമിടുന്നത്. വിഴിഞ്ഞം തുറമുഖം വഴി കയറ്റി അയയ്ക്കാനുള്ള ചരക്കുകൾ കൊല്ലം പോർട്ടിൽ സംഭരിച്ച് കൈമാറുന്ന കണ്ടെയ്നർ ഫ്രെയിറ്റ് സ്റ്റേഷനാവാനും ഇവിടെ വലിയ സാദ്ധ്യതയാണുള്ളത്.
കരാർ ഏജൻസിക്ക് കൊല്ലം പോർട്ടും അനുബന്ധ ഭൂമിയും നിശ്ചിതകാലത്തേക്ക് വിട്ടുനൽകും. ആഴം കൂട്ടൽ, അടിസ്ഥാന സൗകര്യ വികസനം, ക്രൂയിസ്, പാസഞ്ചർ, ചരക്ക് സർവീസുകളുടെ ഓപ്പറേഷൻ, പോർട്ടിന്റെ ഒഴിഞ്ഞ ഭൂമിയിൽ വിവിധ വ്യവസായ യൂണിറ്റുകൾ തുടങ്ങിയവ സ്വകാര്യ കമ്പനിക്ക് നടത്താം. ലാഭത്തിന്റെ നിശ്ചിത ഭാഗം മാരിടൈം ബോർഡിന് കൈമാറുന്ന തരത്തിലാകും കരാർ. 50 വർഷത്തേക്ക് വരെ സ്വകാര്യ പങ്കാളിക്ക് കൈമാറാനാണ് സാദ്ധ്യത.
കൊല്ലം പോർട്ടിന്റെ സാദ്ധ്യതകൾ
കണ്ടെയ്നർ ഫ്രെയിറ്റ് സർവ്വീസ്
ബങ്കറിംഗ്
ക്രൂ ചെയ്ഞ്ചിംഗ്
ലോജിസ്റ്റിക്സ് പാർക്ക്
അടിസ്ഥാന സൗകര്യങ്ങൾ
നിലവിൽ 7 മീറ്റർ ആഴം
ഡ്രഡ്ജിഗ് നടത്തിയാൽ 12 മീറ്റർ വരെ ആഴം
10 എക്കറിൽ യാർഡ്
178, 101 മീറ്റർ വീതമുള്ള വാർഫുകൾ
എമിഗ്രേഷൻ സൗകര്യം
സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ ഒന്നര മാസത്തിനകം കൊല്ലം പോർട്ട് പി.പി.പി മാതൃകയിൽ വികസിപ്പിക്കാനുള്ള ടെൻഡർ ക്ഷണിക്കും
എൻ.എസ്. പിള്ള (കേരള മാരിടൈം ബോർഡ് ചെയർമാൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |