കൊല്ലം: ആഴ്ചകൾ നീണ്ട വറുതിക്കാലത്തിന് വിരാമമിട്ട് കടലിലേയ്ക്ക് കുതിക്കാൻ ഒരുങ്ങി മത്സ്യബന്ധന ബോട്ടുകൾ. ട്രോളിംഗ് നിരോധനം അവസാനിക്കുന്നതോടെ 31ന് അർദ്ധരാത്രിയോടെ ജില്ലയുടെ തീരങ്ങളിൽ നിന്ന് ആയിരത്തോളം ബോട്ടുകളാണ് ആഴക്കടലിലേയ്ക്ക് നീങ്ങുക.
നീണ്ടകര, കരുനാഗപ്പള്ളി, ശക്തികുളങ്ങര ഹാർബറുകളിൽ മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും കടലിൽ പോകാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. ബോട്ടുകളുടെ അടിഭാഗത്ത് പറ്റിപ്പിടിച്ചിരുന്ന ചിപ്പിയും മറ്റും നീക്കി ആന്റി ഫൗളിംഗ് പെയിന്റ് അടിക്കൽ, പുതിയ വലകളുടെ നിർമ്മാണം, പഴയവയുടെ അറ്റകുറ്റപ്പണികൾ എന്നിവ അവസാന ഘട്ടത്തിലാണ്.
ജില്ലയിലെ ഐസ് പ്ലാന്റുകളും പ്രവർത്തനം ആരംഭിച്ചു. ഒരാഴ്ച മുമ്പെങ്കിലും പ്രവർത്തനം ആരംഭിച്ചെങ്കിലേ ബോട്ടുകൾക്ക് ആവശ്യമായ ഐസ് ഉത്പാദപ്പിക്കാൻ കഴിയൂ. നാളെയോ മറ്റന്നാളോ ഐസുകൾ ബോട്ടിൽ കയറ്റിത്തുടങ്ങും. ബോട്ടുകൾക്ക് ഇന്ധനം നിറയ്ക്കുന്നതിനുള്ള പ്രത്യേക മറൈൻ പെട്രോൾ പമ്പുകൾ 29നേ തുറക്കൂ. മറുനാടൻ തൊഴിലാളികളും ഹാർബറുകളിലേക്ക് എത്തിത്തുടങ്ങി. അടുത്ത ദിവസങ്ങളോടെ മുഴുവൻ തൊഴിലാളികളും മടങ്ങിയെത്തും.
ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. എല്ലാവരും വലിയ പ്രതീക്ഷയോടെയാണ് കടലിലേയ്ക്ക് പോകാൻ തയ്യാറെടുക്കുന്നത്.
പീറ്റർ മത്യാസ്, പ്രസിഡന്റ്
സംസ്ഥാന ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |