കൊല്ലം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തയ്യാറാക്കിയ രൂപരേഖ പൂർണമായും ഉപേക്ഷിച്ചതിനാൽ കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോ വികസനത്തിന് ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടിവരും. നിലവിൽ ഗ്യാരേജ് പ്രവർത്തിക്കുന്ന സ്ഥലത്ത് ഡിപ്പോ സമുച്ചയം നിർമ്മിക്കാനുള്ള രൂപരേഖയാണ് നേരത്തെ തയ്യാറാക്കിയിരുന്നത്. എന്നാൽ നിലവിൽ ഡിപ്പോ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് തന്നെ പുതിയ കെട്ടിടം നിർമ്മിക്കാനാണ് പുതിയ തീരുമാനം. ഇതിന്റെ രൂപരേഖ ഇതുവരെ തയ്യാറാക്കിത്തുടങ്ങിയില്ല.
രൂപരേഖ തയ്യാറാക്കാൻ നിർമ്മാണം നടത്തേണ്ട സ്ഥലത്തിന്റെ ടോട്ടൽ സ്റ്റേഷൻ സർവേ റിപ്പോർട്ട് വേണം. അതിന്റെ അടിസ്ഥാനത്തിൽ മണ്ണ് പരിശോധന അടക്കം നടത്തിയ ശേഷമാണ് രൂപരേഖ തയ്യാറാക്കുന്നത്. രൂപരേഖയുടെ അടിസ്ഥാനത്തിൽ എസ്റ്റിമേറ്റ് തയ്യാറാക്കും. എന്നാൽ കെ.എസ്.ആർ.ടി.സി ഇതുവരെ ടോട്ടൽ സ്റ്റേഷൻ സർവേ റിപ്പോർട്ടും പുതിയ സമുച്ചയത്തിൽ ആവശ്യമായ സൗകര്യങ്ങളും നിർവഹണ ഏജൻസിയായ പൊതുമരാമത്ത് വകുപ്പിന് ഇതുവരെ നൽകിയിട്ടില്ല. രൂപരേഖ തയ്യാറാക്കി സാങ്കേതികാനുമതി വാങ്ങി ടെണ്ടറിലേക്ക് കടക്കാൻ കുറഞ്ഞത് ആറ് മാസമെങ്കിലും വേണ്ടിവരും.
പുതിയ രൂപരേഖ തയ്യാറായില്ല
നേരത്തെ അണ്ടർഗ്രൗണ്ട് ഫ്ലോറിന് പുറമേ മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ രൂപരേഖയാണ് തയ്യാറാക്കിയിരുന്നത്. അണ്ടർ ഗ്രൗണ്ട് ഫ്ലോറിൽ ഗ്യാരേജ്, ഓഫീസുകൾ, ഇലക്ട്രിക്കൽ-സ്റ്റോർ റൂം, ജീവനക്കാർക്കുള്ള വിശ്രമ മുറികൾ എന്നിവയും മുകൾ നിലയിൽ കൊറിയർ റൂം, ശീതീകരിച്ച ഫാമിലി വെയ്റ്റിംഗ് റൂമുകൾ, സ്ത്രീകൾക്ക് ഫീഡിംഗ് റൂം, പൊലീസ് എയ്ഡ് പോസ്റ്റ്, പൊതു ടോയ്‌ലെറ്റ്, പുരുഷന്മർക്കുള്ള ഡോർമെറ്ററി, ഷീ-ഷെൽട്ടർ, റെസ്‌റ്റോറന്റ്, ജീവനക്കാർക്കുള്ള വിശ്രമമുറികൾ, ബഡ്‌ജറ്റ് ടൂറിസം, ഡി.ടി ഓഫീസ്, കോൺഫറൻസ് ഹാൾ തുടങ്ങിയവ രൂപരേഖയിൽ ഉണ്ടായിരുന്നു. എന്നാൽ പുതിയ രൂപരേഖയിൽ ബസ് ടെർമിനൽ, ഓഫീസ് മുറികൾ, വിശ്രമകേന്ദ്രം, കഫേ യൂണിറ്റ് തുടങ്ങിയവ മാത്രമായി ചുരുങ്ങാനാണ് സാദ്ധ്യത.
നേരത്തെയുള്ള ഭരണാനുമതി
15 കോടി
എം.എൽ.എ ഫണ്ട്- 5 കോടി
സർക്കാർ ഫണ്ട്-10 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |