
'വേലി വിളവ് തിന്നുക, കുറുക്കനെ കോഴിക്ക് കാവൽ ഏൽപ്പിക്കുക' തുടങ്ങിയ പ്രയോഗങ്ങൾ ഏറെ യോജിക്കുന്നത് ശമ്പളത്തിന് പുറമേ കിമ്പളം മേടിക്കുന്ന സർക്കാർ ജീവനക്കാർക്കാണ്. കാര്യസാദ്ധ്യത്തിന് കൈക്കൂലിക്ക് പുറമേ കള്ളും പിന്നെ പെണ്ണും വേണമെന്ന ആരോപണം ഏറെ ഉയരുന്നത് പൊലീസ് ഏമാന്മാർക്കെതിരെയാണ്. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ നക്ഷത്ര തിളക്കമുള്ള ഒരു ഏമാൻ പരാതിക്കാരിയോട് കാര്യസാദ്ധ്യത്തിന് ചോദിച്ചത് മദ്യക്കുപ്പി മാത്രമല്ല ലൈംഗികബന്ധത്തിനും ക്ഷണിച്ചു. ഒടുവിൽ വിജിലൻസ് പിടിയിലായതോടെ നാടൊട്ടുക്ക് അറിഞ്ഞു.
ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണമൊരുക്കേണ്ട പൊലീസ് സേനയ്ക്ക് തന്നെ അപമാനമാണ് ഇത്തരക്കാർ. പരാതിക്കാരി സ്ത്രീയാണെങ്കിൽ ഭർത്താവ് വിദേശത്താണെങ്കിൽ എങ്ങനെ വരുതിലാക്കാമെന്ന് നോക്കുന്ന ഏമാൻമാർ ഏറെയാണെന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു.
പറയുന്നത് അനുസരിച്ചില്ലെങ്കിൽ ചിലപ്പോൾ വാദി പ്രതിയാകും. അസാന്മാർഗികയാക്കി ചിത്രീകരിക്കും വിദേശത്തുള്ള ഭർത്താവിനെ വരെ വിളിച്ചറിയിക്കും. എങ്ങനെയും 'സംബന്ധം' തുടരാനുള്ള അവസരം ഉണ്ടാക്കുന്ന ഇത്തരക്കാരുടെ കെണിയിൽ ചില സ്ത്രീകൾ വീഴും. അങ്ങനെ വീഴാത്തവർ പരാതിയുമായി മുന്നോട്ടുപോകും.
നന്നായി ജീവിക്കാനുള്ള ശമ്പളം പൊലീസുകാരടക്കം സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്നുണ്ട്. എന്നിട്ടും ആർത്തി തീരുന്നില്ല.
പത്തുപൈസ കൈക്കൂലിക്ക് അവസരമില്ലാത്ത സർക്കാർ വകുപ്പുകളുണ്ട്. എന്നാൽ റവന്യു, മോട്ടോർവാഹന വകുപ്പ്, പൊലീസ്, എക്സൈസ്, വനം, വൈദ്യുതി, വാട്ടർ അതോറിട്ടി, ജി.എസ്.ടി മൈനിംഗ് ആൻഡ് ജിയോളജി തുടങ്ങി കൈക്കൂലിക്ക് വകയുള്ള വകുപ്പുകളിൽ ജോലി കിട്ടാൻ ഇടിയാണ്. അടുത്ത കാലത്ത് വിജിലൻസ് പിടികൂടിയവരിൽ ഏറെയും മോട്ടോർ വാഹനവകുപ്പ്, റവന്യു ഉദ്യോഗസ്ഥരെയായിരുന്നു. ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ വീട് റെയ്ഡ് ചെയ്തപ്പോൾ കണക്കിൽപ്പെടാത്ത 84 ലക്ഷം രൂപയും, അനുവദനീയമായതിലും കൂടുതൽ വിദേശ മദ്യവും കണ്ടെത്തി. ഇതെല്ലാം കൈക്കൂലിയായി കിട്ടിയതാണ്. പിടിക്കപ്പെട്ടാൽ ആറുമാസം വരെ സസ്പെൻഷൻ അതു കഴിഞ്ഞ് ജോലിക്ക് കയറുന്നവരാരും പിന്നീട് കൈക്കൂലി വാങ്ങുന്നത് അവസാനിപ്പിച്ച ചരിത്രമില്ല. പിന്നെയും പിടിക്കപ്പെടും. ശമ്പളത്തിനു പുറമേയുള്ള പിടിച്ചു പറിയുടെ കാര്യത്തിൽ ആൺ - പെൺ വ്യത്യാസമില്ല. ഇത്തരക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിട്ട് അനധികൃത സ്വത്ത് കണ്ടുകെട്ടണമെന്നാണ് ചുറ്റുവട്ടത്തിന് പറയാനുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |