
ചങ്ങനാശേരി : മാനത്ത് കാർമേഘം ഉരുണ്ടുകൂടുമ്പോൾ കർഷകർക്ക് ആശങ്കയാണ്. ഒരു വർഷത്തെ അദ്ധ്വാനമാണ് പാടത്ത് കൂനകൂട്ടിയിരിക്കുന്നത്. വേനൽ മഴ പെയ്താൽ കൊയ്ത് കൂട്ടിയ നെല്ല് പോലും നശിക്കുമെന്ന അവസ്ഥ. നെല്ല് സംഭരണം ഓരോ ദിവസവും വൈകുമ്പോൾ നെൽകർഷകരുടെ നെഞ്ചിടിപ്പ് ഏറുകയാണ്. കടം വാങ്ങിയും, പണയംവച്ചുമാണ് പലരും ഇത്തവണ കൃഷിയിറക്കിയത്. പ്രതികൂല കാലാവസ്ഥയും അധിക കിഴിവും കർഷകരെ തുടർച്ചയായി കടക്കെണിയിലേക്ക് തള്ളിവിടുകയാണ്. വിളവെടുത്തിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും നെല്ലെടുക്കാൻ മില്ലുടമകൾ തയ്യാറാകുന്നില്ല. ചങ്ങനാശേരി താലൂക്കിലെ വാലടി പാടശേഖരത്തിലെ 365 ഹെക്ടറിലെ നെല്ലാണ് പാടത്ത് കുന്നുകൂടി കിടക്കുന്നത്. വാലടി, മുളക്കാം തുരുത്തി റോഡിന്റെ ഇരുവശങ്ങളിലും വാലടി, ഈര റോഡിന്റെ ഇരുവശങ്ങളിലും ആണ് നെല്ല് കൂട്ടിയിട്ടിരിക്കുന്നത്. ക്വിന്റലിന് 5 കിലോ കിഴിവ് വേണമെന്ന മില്ലുടമകളുടെ ആവശ്യം കർഷകർ നിരസിച്ചതോടെയാണ് മില്ലുടമകൾ സംഭരണത്തിന് തയ്യാറാകത്തത്.
മികച്ച വിളവ്, മഴയിൽ കുതിരും
തണ്ണീർമുക്കം ബണ്ട് തുറക്കാനുള്ള സമ്മർദ്ദവും കർഷകരെ ആശങ്കപ്പെടുത്തുന്നു. വേനൽ മഴ കടുത്താൽ നെല്ല് വെള്ളത്തിനടിയിലാകുമെന്നും കർഷകർ പറയുന്നു. കൂടാതെ നെല്ല് കിളിർക്കും. വരുംദിവസങ്ങളിൽ വേനൽമഴ പ്രതീക്ഷിക്കുന്നുണ്ട്. ഏതാനും ദിവസങ്ങളായി മൂടിക്കെട്ടിയ അന്തരീക്ഷമാണ്. കഴിഞ്ഞ ദിവസങ്ങളിൽ വൈകിട്ട് നേരിയ മഴയുമുണ്ടായി. മഴപെയ്യുമ്പോൾ നെല്ല് നനയാതെ മൂടിയിടാനായി പാടശേഖരത്തിൽ കർഷകർ കാവലിരിക്കുകയാണ്. ഇത്തവണ മികച്ച വിളവാണ് ലഭിച്ചിരിക്കുന്നത്. ഇതിന്റെ പ്രയോജനം നഷ്ടമാകുമോയെന്നാണ് കർഷകരുടെ ആശങ്ക.
കിഴിവ് 5- 10 കിലോ വരെ
''കർഷകരുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കാനും നെല്ല് സംഭരിക്കാനും ബന്ധപ്പെട്ടവർ ഇടപെടണം. കർഷകരോട് മുഖംതിരിച്ച് നിൽക്കുന്ന സമീപനം ബന്ധപ്പെട്ടവർ ഒഴിവാക്കണം.
(പ്രദീപ് വാലടി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |