കോട്ടയം: ന്യൂജെൻ പ്രചാരണ തന്ത്രവുമായി പുതുപ്പള്ളി മണ്ഡലത്തിലെ വോട്ടർമാരുടെ മനസ് കീഴടക്കിയ ചാണ്ടി ഉമ്മനെ പ്രചാരണത്തിന് വേണമെന്ന ആവശ്യവുമായി മറ്റു മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളും കെ.പി.സി.സിയെ സമീപിച്ചു.
പുതുപ്പള്ളിയിലെ പ്രചാരണത്തിന് അവധി നൽകി മറ്റു മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കായി സൈക്കിൾ സവാരി തുടങ്ങിക്കഴിഞ്ഞു ചാണ്ടി.
ട്രാക്ക് സ്യൂട്ടുമിട്ട് ഹൈബ്രിഡ് സൈക്കിളിൽ രാവിലെ മുതൽ പുതുപ്പള്ളി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലൂടെ ചാണ്ടി നടത്തിയ പ്രചാരണം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. രാഹുൽ ഗാന്ധി പുതുപ്പള്ളിയിൽ പ്രചാരണത്തിനെത്തിയപ്പോൾ ചാണ്ടി രാഹുലിനായി മറ്റൊരു ഹൈബ്രിഡ്സൈക്കിൾ സംഘടിപ്പിച്ച് നൽകി. ഇരുവരും ഒന്നിച്ച് സൈക്കിൾ ചവിട്ടിയ ഫോട്ടോ ദേശീയ മാദ്ധ്യമങ്ങളിൽ വരെ ഒന്നാം പേജിൽ വന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെയും തനിക്കൊപ്പം സൈക്കിൾ പ്രചാരണത്തിന് ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ ഇറക്കിയതും വാർത്താ പ്രാധാന്യം നേടിയിരുന്നു, ശശി തരൂർ പ്രചാരണത്തിനെത്തിയപ്പോൾ വഴിയിൽ തമ്പോല കൊട്ടുന്നവരെ കണ്ടപ്പോൾ ഒപ്പം കൊട്ടുകമാത്രമല്ല തരൂരിനെക്കൊണ്ടും കൊട്ടിച്ചു. രമേശ് ചെന്നിത്തല വന്നപ്പോൾ ഒരു കുല പഴം നൽകിയായിരുന്നു സ്വീകരണം. യുവജനങ്ങളെ ആകർഷിക്കാൻ നടത്തിയ പുതുപ്പള്ളി ഫെസ്റ്റിൽ ഗാനമേള ട്രൂപ്പിനൊപ്പം ആടിയും പാടിയും ചാണ്ടിയുടെ ഷോ വൈറലായിയിരുന്നു.
സമീപ മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് ചാണ്ടിയെ ക്ഷണിച്ചതോടെ പൊരി വെയിലത്ത് തൊപ്പി പോലും വെക്കാതെ അങ്ങോട്ടും സൈക്കിളിലാണ് ചാണ്ടിയുടെ യാത്ര.
ഫ്ലക്സ് ബോർഡുകൾ അടിക്കാതെ, വാഹന പ്രചാരണം ഒഴിവാക്കി മിച്ചം പിടിക്കുന്ന പണം കൊണ്ട് പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുമെന്ന ചാണ്ടിയുടെ പ്രഖ്യാപനം മറ്റു രാഷ്ടീയക്കാർ പറയുന്നതു പോലെ വെറും വാക്കാവില്ലെന്നാണ് പറയുന്നത്. ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ പേരിൽ 100 വീടുകൾ പൂർത്തിയാക്കി കൈമാറി. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ 100 വീട് കൂടിയാണ് ചാണ്ടിയുടെ ഗ്യാരൻഡി.
ജനകീയ നേതാവായ കുഞ്ഞൂഞ്ഞിന്റെ പഴയപ്രചാരണ തന്ത്രങ്ങളെ കടത്തിവെട്ടിയാണ് മകൻ ചാണ്ടിക്കുഞ്ഞ് മുന്നേറുന്നത്.
ചാണ്ടിയുടെ ന്യൂജൻ പ്രചാരണ നമ്പരുകൾ ഇനി എന്തൊക്കെ കാണാനിരിക്കുന്നു എന്നാണ് പുതുപ്പള്ളിക്കാർ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |