കോട്ടയം: യു.ഡി.എഫ് കോട്ടയെന്നറിയപ്പെട്ടിരുന്ന കോട്ടയം ജില്ലയിൽ കേരളാ കോൺഗ്രസ് എമ്മിന്റെ മികവിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒമ്പതിൽ അഞ്ചു സീറ്റും പിടിച്ചെടുത്ത ഇടതു മുന്നണി ഇക്കുറി പ്രതീക്ഷിക്കുന്നത് അതിലും കൂടുതലാണ്. എന്നാൽ
മാറിയ രാഷ്ടീയ സാഹചര്യത്തിൽ തങ്ങളുടെ പഴയ കോട്ട തിരിച്ചുപിടിക്കാമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. എൻ.ഡി.എ ആകട്ടെ അട്ടിമറി പ്രതീക്ഷയിലും.
ക്രൈസ്തവ വോട്ടുബാങ്കിൽ കണ്ണുംനട്ട് ക്രൈസ്തവസ്ഥാനാർത്ഥികളെ എൻ.ഡി.എ മത്സരിപ്പിക്കുന്ന പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിലാണ് ശക്തമായ പോരാട്ടം.
ഇഞ്ചോടിഞ്ച് ത്രികോണ മത്സരം ജോസ് കെ മാണി എം.പിയും (എൽ.ഡി.എഫ്) , മാണി സികാപ്പൻ എം.എൽ.എയും (യു.ഡി.എഫ്) ഷോൺ ജോർജും മത്സരിക്കുന്ന പാലായിലാണ്. നിലനിൽപ്പിനായുള്ള പോരാട്ടമാണ് ജോസും കാപ്പനും നടത്തുന്നത്. എൻ.ഡി.എയുടെ ഷോൺ ജോർജ് പിടിക്കുന്ന വോട്ടുകൾ നിർണായകമാകും.
കേന്ദ്രമന്ത്രി ജോർജ് കുര്യൻ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളിയിൽ നിലവിലെ ഗവൺമെന്റ് ചീഫ് വിപ്പ് ഡോ.എൻ.ജയരാജും (എൽ.ഡി.എഫ്) പ്രൊഫ.റോണി കെ ബേബിയുമാണ് (യു.ഡി.എഫ് ) എതരാളികൾ. പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയും(എൽ.ഡി.എഫ്) എം.ജെ സെബാസ്റ്റ്യനും (യു.ഡി.എഫ്) പി.സി ജോർജും (എൻ.ഡി.എ) ഏറ്റുമുട്ടുന്നു. വിദേശ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ക്രൈസ്തവസഭകളുടെ എതിർപ്പ് എൻ.ഡി.എ സ്ഥാനാർത്ഥികൾക്ക് ദോഷകരമെന്ന പ്രചാരണമുണ്ടെങ്കിലും പ്രവചനാതീതമായ മത്സരമാണ് മൂന്നു മണ്ഡലങ്ങളിലും.
കേന്ദ്ര മന്ത്രി ജോർജ് കുര്യൻ (കാഞ്ഞിരപ്പള്ളി), മന്ത്രി വി.എൻ.വാസവൻ (ഏറ്റുമാനൂർ), ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് (കാഞ്ഞിരപ്പള്ളി), ജോസ് കെ മാണി എം.പി (പാലാ), തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോട്ടയം ), മുൻ ചീഫ് വിപ്പ് പി.സി ജോർജ് (പൂഞ്ഞാർ), മോൻസ് ജോസഫ് (കടുത്തുരുത്തി) തുടങ്ങിയ പ്രമുഖർ മത്സര രംഗത്തുള്ള ജില്ലയിൽ പരസ്യ പ്രചാരണം അവസാനിക്കുമ്പോൾ മേൽക്കൈ നേടാനാവുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്.
ആശയൊഴികെ എല്ലാരുമുണ്ട്
പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുൽ ഗാന്ധി, എം.എ ബേബി, മുഖ്യമന്ത്രി പിണറായി വിജയൻ, കെ.സി വേണുഗോപാൽ അടക്കം നേതാക്കൾ പ്രചാരണത്തിനെത്തിയ ജില്ലയിൽ ഒമ്പതിൽ എട്ടു സിറ്റിംഗ് എം.എൽഎമാരും മത്സര രംഗത്തുണ്ട്. വൈക്കത്തെ സി.കെ ആശ മാത്രമാണ് ടേം വ്യവസ്ഥയിൽ രംഗത്തില്ലാത്തത്.
ഏറ്റുമാനൂരിൽ മന്ത്രി വി.എൻ.വാസവനെതിരെ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും ആതിര ഡി നായരും (എൻ.ഡിഎ) മത്സരിക്കുന്നു. വൈക്കത്ത് പുതുമുഖങ്ങളായ പി.പ്രദീപും (ഇടതു മുന്നണി) കെ.ബിനിമോനും (യു.ഡി.എഫ്) ഏറ്റുമുട്ടുകയാണ്.
എൻ.ഡി.എ സ്ഥാനാർത്ഥിയായ് രംഗത്തെത്തിയ മുൻ സി.പി.ഐ എം.എൽ.എ കെ.അജിത് പിടിക്കുന്ന വോട്ടുകൾ ഇവിടെ നിർണായകമായിരിക്കും. കോട്ടയം ,പുതുപ്പള്ളി, കടുത്തുരുത്തി, ചങ്ങനാശേരി മണ്ഡലങ്ങളിൽ സിറ്റിംഗ് എം.എൽഎമാരുടെ പോരാട്ടം മുറുകുമ്പോൾ 'കോട്ടയം എൽ.ഡി.എഫ് ഭൂരിപക്ഷമെന്നത് 'മാറാം മാറാതിരിക്കാം' എന്നു പറയാനേ നിഷ്പക്ഷമതികൾക്കു കഴിയുന്നുള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |