
എരുമേലി: പരാതി ഒഴിവാക്കും, ഒപ്പം തീർത്ഥാടകർക്കായി എല്ലാ സംവിധാനങ്ങളും എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കും. ശബരിമല തീർത്ഥാടനത്തിനായി എരുമേലി സജ്ജമാകുകയാണ്. ശബരിമല തീർത്ഥാടനം മുൻനിറുത്തിയുള്ള ഒരുക്കങ്ങൾ എരുമേലിയിൽ ഇത്തവണ നേരത്തേ തുടങ്ങാനാണ് തീരുമാനം. എരുമേലിയിൽ മേൽനോട്ടത്തിന് ജുഡീഷൽ മജിസ്ട്രേറ്റിനെ നിയമിക്കുന്നതടക്കം ഇത്തവണ നേരത്തെ നടപടികൾ സ്വീകരിക്കാനാണ് നീക്കം. ആരോഗ്യപ്രശ്നങ്ങൾ മുൻനിറുത്തി രാസസിന്ദൂരം എരുമേലിയിൽ നിരോധിച്ചിരുന്നു. ഇത് മുൻനിറുത്തി പരിശോധന ഉടൻ തുടങ്ങും. കഴിഞ്ഞദിവസം ദേവസ്വം മന്ത്രി കെ.മുരളീധരൻ തലസ്ഥാനത്ത് വിളിച്ചു ചേർത്ത യോഗത്തിലാണ് ഒരുക്കങ്ങൾ സംബന്ധിച്ച് തീരുമാനമെടുത്തത്.
കാനനപാത മണ്ഡലകാലത്ത് തുറക്കും?
മകരവിളക്ക് സീസണിൽ തുറക്കുന്ന കാനനപാത ഇത്തവണ മണ്ഡലകാലം മുതൽ തുറക്കാനും ആലോചനയുണ്ട്. മുന്നൊരുക്കങ്ങൾ അവസാന നിമിഷത്തിലേക്ക് നീട്ടാതെ കുറഞ്ഞത് രണ്ട് മാസം മുമ്പ് ആരംഭിച്ച് എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് യോഗത്തിൽ മന്ത്രി നിർദേശം നൽകിയിരുന്നു.
ക്രാഷ് ബാരിയറുകൾ സ്ഥാപിക്കും
അപകടസാധ്യതയേറിയ കണമല അട്ടിവളവ്, കണ്ണിമല ഇറക്കം എന്നിവിടങ്ങളിൽ ക്രാഷ് ബാരിയറുകൾ സ്ഥാപിക്കും
സ്പീഡ് നിയന്ത്രണ സംവിധാനങ്ങൾ, തെരുവുവിളക്കുകൾ എന്നിവ നേരത്തേ സ്ഥാപിക്കും.
സീസണിൽ സ്ഥിരം ക്രെയിൻ സേവനം ഏർപ്പെടുത്താനും യോഗത്തിൽ നിർദേശമുണ്ട്.
റിപ്പോർട്ട് നൽകണം
റോഡ് അപകടസാധ്യതയുള്ള ഭാഗങ്ങളിൽ സ്വീകരിക്കേണ്ട പരിഹാര നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി.
യോജിക്കാതെ വനംവകുപ്പ്
എരുമേലി വഴിയുള്ള പരമ്പരാഗത കാനനപാത മകരവിളക്ക് സീസണിലാണ് തുറന്നുകൊടുക്കുന്നത്. മണ്ഡലകാലത്ത് തുറക്കാറില്ല.
മകരവിളക്ക് സീസണിൽ മാത്രം കാനനപാത തുറക്കാനാണ് വനംവകുപ്പിനും താത്പര്യം. മണ്ഡലകാലം 41 ദിവസമാണ്. ഈ സമയത്ത് കാനനപാതയിൽ ഭക്തരുടെ തിരക്കില്ല. വന്യമൃഗങ്ങളുടെ സാന്നിധ്യവുമുണ്ട്. അതേസമയം 20 ദിവസം നീളുന്ന മകരവിളക്ക് സീസണിൽ കാനനപാതയിൽ തിരക്ക് ഏറെയാണെന്നുള്ളതിനാൽ മൃഗങ്ങൾ കാട്ടിനുള്ളിലേക്ക് ഉൾവലിയുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |