കോഴിക്കോട്: ജർമൻ ഭാഷ പഠിക്കുന്ന മലബാറുകാർക്ക് ഇനി സർട്ടിഫിക്കറ്റ് പരീക്ഷ എഴുതാൻ ദൂരയാത്ര വേണ്ട. കോഴിക്കോട് ഗൊയ്‌ഥെ സെന്ററിന്റെ പുതിയ പരീക്ഷാ കേന്ദ്രം പ്രവർത്തനം ആരംഭിച്ചതോടെ അന്താരാഷ്ട്ര അംഗീകാരമുള്ള ജർമൻ ഭാഷാ പരീക്ഷകൾ ഇനി കോഴിക്കോട്ടും എഴുതാം. ലുലുമാളിന് സമീപം ടി.ടി. അവന്യൂവിലാണ് കേന്ദ്രം ആരംഭിച്ചത്. കോഴിക്കോട്ടെ ആദ്യ ഗൊയ്‌ഥെ സർട്ടിഫിക്കറ്റ് പരീക്ഷ നാളെ നടക്കും. വിവിധ സ്ഥാപനങ്ങളിലും ഓൺലൈൻ വഴിയും ജർമൻ ഭാഷ പഠിക്കുന്നവർക്കും ഇവിടെ പരീക്ഷ എഴുതാം. നേരത്തെ മലബാറിൽനിന്നുള്ളവർ പരീക്ഷയ്ക്കായി ദൂരെയുള്ള കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടിവന്നിരുന്നു. പുതിയ കേന്ദ്രം ആരംഭിച്ചതോടെ യാത്രാസമയവും ചെലവും കുറയും. ജർമനിയിലെ ഔദ്യോഗിക സാംസ്‌കാരിക സ്ഥാപനമായ ഗൊയ്‌ഥെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഷാ സർട്ടിഫിക്കറ്റുകൾക്ക് ആഗോളതലത്തിൽ വലിയ അംഗീകാരമുണ്ട്. ഉന്നതപഠനം, തൊഴിൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ജർമൻ ഭാഷാ പരിജ്ഞാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിർണായകമാണ്. മലബാറിലെ യുവാക്കൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള പരീക്ഷ സ്വന്തം നാട്ടിൽ തന്നെ എഴുതാനുള്ള അവസരമാണ് പുതിയ കേന്ദ്രത്തിലൂടെ ലഭിക്കുന്നതെന്ന് ഗൊയ്‌ഥെ സെന്റർ കേരള ഡയറക്ടർ ഡോ. സയ്യിദ് ഇബ്രാഹിം പറഞ്ഞു. ന്യൂഡൽഹിയിലെ ഗൊയ്‌ഥെ ഇൻസ്റ്റിറ്റ്യൂട്ട് മാക്‌സ് മുള്ളർ ഭവനിലെ സൗത്ത് ഏഷ്യ വിഭാഗം ലാംഗ്വേജ് പ്രോഗ്രാം ഡയറക്ടർ ഡോ. അലക്‌സാൻഡ്ര മിറ്റ്‌ലറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |