
പന്തളം: സെപ്ടിക് ടാങ്ക് മാലിന്യം വീടുകളിലെത്തി സംസ്കരിക്കുന്ന മൊബൈൽ സെപ്‌റ്റേജ് സംസ്കരണ യൂണിറ്റ് പന്തളം നഗരസഭയ്ക്ക് ഭീമമായ നഷ്ടം വരുത്തുന്നു. നഗരവാസികൾക്ക് പ്രതീക്ഷിച്ച പ്രയോജനം ലഭിക്കുന്നില്ലെന്ന് മാത്രമല്ല, പ്രവർത്തന ചെലവ് കൂടുതലും വരുമാനം വളരെ കുറവുമാണ്. കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ കാലത്ത് 47.96 ലക്ഷം രൂപ ചെലവിട്ടാണ് മൊബൈൽ യൂണിറ്റ് വാങ്ങിയത്. 2025 ഒക്ടോബർ 15ന് പ്രവർത്തനമാരംഭിച്ചു. മൊബൈൽ യൂണിറ്റിന്റെ പ്രവർത്തന വാടകയിനത്തിൽ 54,600 രൂപ മാത്രമാണ് ഇതുവരെ ലഭിച്ചത്. എന്നാൽ, കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിലായി യൂണിറ്റിന്റെ പരിപാലനത്തിനായി മാത്രം 4,01,200 രൂപ ചെലവായി. 34 വാർഡുകളുള്ള നഗരസഭയിൽ ഒക്ടോബറിലും നവംബറിലും 4000 രൂപ വീതവും ഡിസംബറിൽ 7000 രൂപയും 2026 ഫെബ്രുവരിയിൽ 8000 രൂപയും മാത്രമാണ് വാടകയായി ലഭിച്ചത്. ജനുവരിയിൽ 31,600 രൂപ ലഭിക്കുകയുണ്ടായി.
സംസ്കരണം നഗരസഭ പരിധിയിൽ
പദ്ധതി ചെലവ് : 47.96 ലക്ഷം
5000 ലിറ്റർ വരെ സംസ്കരിക്കാൻ : വീടുകൾക്ക് 4000 രൂപ,
സ്ഥാപനങ്ങൾക്ക് : 7000 രൂപ
(5000 ലിറ്ററിൽ അധികം വരുന്ന ഓരോ ആയിരം ലിറ്ററിനും 500, 800 എന്ന ക്രമത്തിൽ)
സർവീസ് ചാർജിനത്തിൽ ഒരുമാസം
ചെലവാകുന്നത് : 1.40 ലക്ഷം രൂപ
നഗരസഭാ പരിധിവിട്ടുള്ള സംസ്കരണത്തിലൂടെ പ്ലാന്റ് ലാഭകരമാക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ, സമീപദേശ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അറിയിപ്പ് നൽകും.
നഗരസഭ അധികൃതർ
അഴിമതിയെന്ന് പരാതി
കഴിഞ്ഞ ബി.ജെ.പി ഭരണസമിതിയുടെ കാലത്താണ് മൊബൈൽ സെപ്‌റ്റേജ് സംസ്കരണ യൂണിറ്റ് പന്തളത്ത് അവതരിപ്പിക്കുന്നത്. ട്രീറ്റ്മെന്റ് പ്ളാന്റും സ്ഥാപിക്കാനുള്ള വാഹനവും വാങ്ങാൻ തീരുമാനം എടുത്തപ്പോൾ അന്ന് എൽ.ഡി.എഫ്, യു.ഡി.എഫ് കൗൺസിലർമാർ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
എന്നാൽ കൗൺസിൽ തീരുമാനമില്ലാതെ 48 ലക്ഷത്തോളം രൂപ ട്രീറ്റ്‌മെന്റ് കമ്പനിക്ക് നൽകിയതിൽ വൻ അഴിമതിയെന്ന് എൽ.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങൾ ആരോപണം ഉന്നയിച്ചു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ പോലും ചർച്ച ചെയ്യാതെ പദ്ധതിക്ക് അനുമതി നൽകി പണം കൈമാറി അഴിമതി നടത്തിയവർക്കെതിരെ വകുപ്പുതല അന്വേഷണവും വിജിലൻസ് അന്വേഷണവും ആവശ്യപ്പെട്ട് ഓംബുഡ്‌സ്മാൻ , ഗവൺമെന്റ് സെക്രട്ടറി ,നഗരസഭാ ഡയറക്ടർ, ജോയിന്റ് ഡയറക്ടർ, വിജിലൻസ് ഡിവൈ.എസ്.പി എന്നിവർക്ക് എൽ.ഡി.എഫും യു.ഡി.എഫും പരാതി നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |