പത്തനംതിട്ട : വിഷുദിനത്തിൽ കണികാണാൻ കൃഷ്ണവിഗ്രഹങ്ങളെത്തി. പാതയോരങ്ങളിൽ ഇവയുടെ വിൽപ്പന തുടങ്ങിക്കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് വിൽപ്പന നടത്തുന്നവരിലേറെയും. രാജസ്ഥാൻ സ്വദേശികളാണ് ജില്ലയിൽ കൃഷ്ണ വിഗ്രഹങ്ങളുമായി കച്ചവടം നടത്തുന്നത്. ഇരുപത്തഞ്ച് വർഷത്തിലേറെയായി വിഷുവിന് കേരളത്തിലെത്തി കച്ചവടം നടത്തുന്നവരാണിവർ. ഇന്ത്യയിൽ എല്ലായിടത്തും കച്ചവടം നടത്തുന്നുണ്ട്. സ്വന്തമായി പ്രതിമ നിർമ്മിച്ചാണ് വിൽപ്പന. കൊല്ലം, പത്തനംതിട്ട ജില്ലകളിൽ എത്തി കുടുംബത്തോടൊപ്പം താമസിച്ചാണ് പ്രതിമകളും വിവിധ രൂപങ്ങളും നിർമ്മിക്കുന്നത്. ശേഷം പാതയോരങ്ങൾ കേന്ദ്രീകരിച്ച് വിൽപന തുടങ്ങും.
പ്ലാസ്റ്റർ ഒഫ് പാരീസും വൈറ്റ് സിമന്റും ഉപയോഗിച്ചാണ് നിർമ്മാണം. ഇന്ത്യയിലെ പ്രധാനപ്പെട്ട ഉത്സവങ്ങളിലെല്ലാം ആചാരവുമായി ബന്ധപ്പെട്ട പ്രതിമ നിർമ്മിച്ച് അവിടെ വിൽക്കാറുണ്ട്. കേരളത്തിൽ വിഷു എത്താറായതിനാലാണ് ഇവിടെ എത്തിയത്. കൃഷ്ണ വിഗ്രഹം കൂടാതെ കുബേരൻ, ആന, അലങ്കാര പാത്രങ്ങൾ എന്നിവയും നിർമ്മിക്കും.
പ്ലാസ്റ്റർ ഒഫ് പാരീസും വൈറ്റ് സിമന്റും കുഴച്ച് 20 വിഗ്രഹം വരെയാണ് ഒരു ദിവസം ഉണ്ടാക്കുക. ഇത് അവസാന മിനുക്കുപണി നടത്തി പൂർത്തിയാകാൻ അഞ്ച് ദിവസം വേണം.
150 രൂപ മുതൽ 1000 രൂപവരെ
150 രൂപ മുതൽ ആയിരം രൂപവരെയാണ് കൃഷ്ണ പ്രതിമകളുടെ വില. കൃഷ്ണനും രാധയും ഒരുമിച്ച് നിൽക്കുന്നതും അല്ലാത്തതുമായ നിരവധി പ്രതിമകൾ വിൽപ്പനയ്ക്കുണ്ട്. വലിപ്പമനുസരിച്ച് 150, 250, 500, 1000 രൂപവരെയാണ് പ്രതിമകൾക്ക് ഈടാക്കുന്നത്. വിഷു അടുത്തതോടെ നിരവധിയാളുകൾ വാങ്ങാനായെത്തുന്നുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |