പത്തനംതിട്ട : എൽ.പി.ജി ക്ഷാമം രൂക്ഷമായതോടെ ജില്ലയിൽ പോർട്ടബിൾ ഗ്യാസ് ചേമ്പർ ഉപയോഗിച്ചുള്ള മൃതദേഹ സംസ്കരണം നിലച്ചു. വാണിജ്യ സിലിണ്ടറാണ് പോർട്ടബിൾ ഗ്യാസ് ചേമ്പറുകളിൽ ഉപയോഗിക്കുന്നത്. ബുക്ക് ചെയ്തശേഷം സിലിണ്ടർ ലഭിക്കാനുള്ള സമയപരിധി നാൽപ്പത്തഞ്ച് ദിവസമാക്കിയത് പ്രതിസന്ധിക്ക് കാരണമായി. ഒരു മൃതദേഹം ദഹിപ്പിക്കുന്നതിനായി ഒരു സിലിണ്ടറാണ് വേണ്ടിവരിക. എം.ബാം ചെയ്തുവരുന്നതും മോർച്ചറിയിൽ ദീർഘസമയം സൂക്ഷിച്ചതും വലിപ്പമുള്ളതുമായ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിനായി രണ്ടരക്കുറ്റി സിലിണ്ടർവരെ ഉപയോഗിക്കാറുണ്ട്. പോർട്ടബിൾ ഗ്യാസ് ചേമ്പർ ഉപയോഗിച്ചുള്ള സംസ്കരണം പൂർണമായും നിലച്ചിരിക്കുകയാണ്.
വിറകിലേക്ക് മടക്കം, ചെലവേറും
സിലിണ്ടർ ലഭ്യമല്ലാതായതോടെ വിറക് ഉപയോഗിച്ചുള്ള പരമ്പരാഗത രീതിയിലുള്ള മൃതദേഹ സംസ്കരണമാണ് ഇപ്പോൾ നടക്കുന്നത്. സിലിണ്ടറിന് പകരം ഒന്നര ക്വിന്റൽ വിറക് ഉണ്ടെങ്കിലേ മൃതദേഹം സംസ്കരിക്കാൻ സാധിക്കു. വാണിജ്യ സിലിണ്ടറിന് 2200 രൂപയും ഒന്നരക്വിന്റൽ വിറകിന് 1800 രൂപയുമാണ്. എന്നാൽ വിറക് കിട്ടാനില്ലാത്തതാണ് മറ്റൊരു പ്രതിസന്ധി. വിറക് ഉപയോഗിക്കുമ്പോൾ ചിരട്ടയും ചാണകവരളിയും പഞ്ചസാരയും വലിയ അളവിൽ നെയ്യും തീ കത്തുന്നതിന് അധികമായി ഉപയോഗിക്കേണ്ടിവരുന്നു. സാധനങ്ങൾക്കെല്ലാം വില വർദ്ധിച്ചതോടെ വിറകുപയോഗിച്ചുള്ള സംസ്കരണത്തിനും ചെലവേറി.
പ്രതിസന്ധികൾ
1. ഗ്യാസ് സിലിണ്ടറുകളുടെ അഭാവം
2. വിറകിന്റെ വില വർദ്ധന
3. ദഹന സാമഗ്രികളുടെ വിലക്കയറ്റം
വാണിജ്യ സിലിണ്ടറിന്റെ വില : 2200 രൂപ
വിറകുപയോഗിച്ച് മൃതദേഹം സംസ്കരിച്ച് നൽകുന്നുണ്ട്. സിലിണ്ടർ കിട്ടാനില്ലാതായതോടെ പോർട്ടബിൾ ഗ്യാസ് ചേമ്പർ പൂർണമായും ഒഴിവാക്കി. വിറക് ഉപയോഗിച്ചുള്ള സംസ്കരണത്തിന് സ്ഥലസൗകര്യം ആവശ്യമാണ്.
സജിനി ആർ.രണജിത്ത്
ജ്വാല ഫ്യൂണറൽ സർവീസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |