
പത്തനംതിട്ട: സ്‌കൂൾ പരിസരങ്ങളിൽ തെരുവുനായകളെ കണ്ടാൽ അവയുടെ കണക്കെടുപ്പ് നടത്തി പ്രാദേശിക ഭരണകൂടങ്ങളെ അറിയിക്കേണ്ട നോഡൽ ഓഫീസറായി അദ്ധ്യാപകരെ നിയോഗിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ. പ്രാദേശിക ഭരണകൂടങ്ങൾ ഉത്തരവാദിത്വം നിർവഹിക്കുന്നതിന് വീഴ്ച വരുത്തുന്നതിന്റെ അനന്തരഫലമായാണ് നാട്ടിൻപുറങ്ങളിൽ തെരുവുനായകൾ അനിയന്ത്രിതമായി പെരുകുന്നതെന്ന് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി. ചാന്ദിനി ആരോപിച്ചു. ഇതിന്റെ ബാദ്ധ്യത അദ്ധ്യാപകരുടെ തലയിൽ കെട്ടിവയ്ക്കരുത്. തെരുവുനായ കണക്കെടുപ്പിന് ഓരോ സ്‌കൂളിലും ഒരു അദ്ധ്യാപകനെ നോഡൽ ഓഫീസറായി അവരോധിക്കാനാണ് നീക്കം. അദ്ധ്യാപകന്റെ പേരും ഫോൺ നമ്പരും സ്‌കൂൾ കവാടത്തിൽ എഴുതിവച്ച് അധിക്ഷേപിക്കാനുള്ള നീക്കത്തിന് പിന്നിൽ കഴിഞ്ഞ സർക്കാരിന്റെ സ്ഥാപിത താല്പര്യങ്ങൾ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥരാണ്
മുമ്പ് ക്ലാസ് മുറിയിൽ ഒരു കുട്ടിക്ക് പാമ്പുകടിയേറ്റപ്പോൾ യാതൊരു ബന്ധവുമില്ലാത്ത ഹയർസെക്കൻഡറി പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തു തലയൂരാൻ ശ്രമിച്ച വിദ്യാഭ്യാസ വകുപ്പിന്റെ നീക്കങ്ങളുടെ തുടർച്ചയാണ് പുതിയ ഉത്തരവ്. അദ്ധ്യാപനത്തിന്റെ പവിത്രത നശിപ്പിച്ച് അവഹേളിക്കുന്ന കാര്യത്തിൽ എൽ.ഡി.എഫ് സർക്കാരിന്റെ തുടർച്ചയായി യു.ഡി.എഫിനെ മാറ്റാൻ ശ്രമിക്കരുതെന്ന് ചാന്ദിനി ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |