
വള്ളിക്കോട് : മഴയെ തുടർന്ന് പാടത്ത് വെള്ളം കെട്ടിക്കിടക്കുന്നത് മൂലം വള്ളിക്കോട് പാടശേഖരങ്ങളിൽ ചിങ്ങക്കൃഷി നടത്താനാവാതെ നെൽകർഷകർ..
വർഷത്തിൽ മൂന്ന് തവണയായി ടൺ കണക്കിന് നെല്ല് ഉല്പാദിപ്പിക്കുന്ന പാടശേഖരങ്ങളാണിത്. മഴക്കാലത്ത് വെള്ളം ഒഴിഞ്ഞുപോകുന്നതിനും വേനൽക്കാലത്ത് വെള്ളം എത്തിക്കുന്നതിനുമുള്ള ശാസ്ത്രീയ മാർഗങ്ങളില്ലാത്തതിനാൽ പലപ്പോഴും കൃഷി പ്രതിസന്ധിയിലാകും. . കഴിഞ്ഞ മുണ്ടകൻ കൃഷിക്കും മകര കൃഷിക്കും മികച്ച വിളവ് ലഭിച്ചിരുന്നു. ഈ നെല്ല് കർഷകരിൽ നിന്ന് സപ്ളൈക്കോയും
സ്വകാര്യ മില്ലുകളും സംഭരിക്കുകയും ചെയ്തു. ഇത്തവണ ചിങ്ങകൃഷിക്ക് പ്രതികൂല കാലാവസ്ഥ തടസമാണ്. പാടശേഖരങ്ങളിൽ ട്രാക്ടർ ഇറക്കുന്നതിനോ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനോ ഇതേവരെ കഴിഞ്ഞില്ല. ഇതേ തുടർന്ന് ഇത്തവണത്തെ ചിങ്ങക്കൃഷി ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ് കർഷകർ. ആശങ്ക പഞ്ചായത്തിനെയും കൃഷിഭവനെയും അറിയിക്കുകയും ചെയ്തു.മംഗലത്ത് മുതൽ ചെമ്പത വരെ അഞ്ഞൂറ് ഹെക്ടറോളം വരുന്ന വിശാലമായ പാടശേഖരങ്ങളാണ് വള്ളിക്കോട്ടുള്ളത്. വേട്ടക്കുളം, കാരുവേലിൽ, നടുവത്തോടി, നരിക്കുഴി, തലച്ചേമ്പ്, കൊല്ലാ, അട്ടത്തോട്ട, തട്ട എന്നിവയാണ് ഇതിൽ പ്രധാനം.
വെള്ളം നീക്കാൻ വഴിയില്ല
ആഴ്ചകളായി പെയ്യുന്ന മഴ കാരണം പാടശേഖരങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ടിന് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. മണ്ണും ചെളിയും നിറഞ്ഞ തോടുകളും പ്രധാന പ്രശ്നമാണ്. മഴ പെയ്താൽ പാടശേഖരങ്ങളിലെ വെള്ളക്കെട്ട് ഒഴിഞ്ഞുപോകില്ല. വലിയ തോട്ടിലെയും ഉപ ജലസ്രോതസുകളിലെയും മണ്ണും എക്കലും നീക്കം ചെയ്ത് ആഴം കൂട്ടിയെങ്കിൽ മാത്രമെ തുടർന്നാണെങ്കിലും കൃഷി ചെയ്യാൻ കഴിയു . വേനൽക്കാലത്ത് യഥാസമയം വെള്ളം എത്തിക്കാനും സംവിധാനങ്ങളില്ല. ഇത് സംബന്ധിച്ച് പഞ്ചായത്തിലും കൃഷി വകുപ്പിലും പരാതികൾ നൽകിയെങ്കിലും ശാസ്ത്രീയ പരിഹാരം കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ലെന്ന് കർഷർ പറയുന്നു.
മികച്ച വിളവ് ലഭിക്കുന്ന പാടശേഖരങ്ങളണ് വള്ളിക്കോട്ടേത്. കഴിഞ്ഞ മുണ്ടകൻ, മകരക്കൃഷികൾക്ക് അഞ്ഞൂറ് ടൺ നെല്ല് വീതം ലഭിച്ചിരുന്നു. ചിങ്ങക്കൃഷി ഇറക്കാൻ തയ്യാറാണെങ്കിലും വെള്ളക്കെട്ട് കാരണം പ്രാഥമിക ജോലികൾ നടത്താൻ പോലും കഴിഞ്ഞിട്ടില്ല. പാടശേഖരങ്ങൾ കൃഷി യോഗ്യമാക്കാൻ പഞ്ചായത്തും കൃഷി ഭവനും അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ കൃഷി ഉപേക്ഷിക്കേണ്ടി വരും.
കർഷകർ....
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |