
പത്തനംതിട്ട: കാലാവസ്ഥയിലെ മാറ്റം ജില്ലയെ പനിക്കിടക്കയിലാക്കുന്നു. ഡെങ്കിപ്പനിയും എലിപ്പനിയും കൂടുതൽ വ്യാപിക്കുമോ എന്നാണ് ആശങ്ക. പനി ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്നവർക്ക് രക്തപരിശോധന നടത്തുന്നുണ്ട്. കുട്ടികളിൽ വ്യാപകമായി പനി പടരുന്നതു കാരണം സ്കൂളുകളിൽ ഹാജർനില കുറഞ്ഞു. മഴക്കാലമായതോടെയാണ് രോഗങ്ങൾ പടികടന്നെത്തിയത്. പനി പടരുന്നതിനാൽ സ്കൂളിൽ പോകാതെ ഒട്ടേറെ കുട്ടികൾ അവധിയിലാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഒരു ദിവസം ചികിത്സയ്ക്കെത്തുന്ന പനിക്കാരുടെ എണ്ണം ശരാശരി 420 ആയി.
മല്ലപ്പള്ളി,പത്തനംതിട്ട നഗരസഭ,പന്തളം തെക്കേക്കര,കുളനട, കോഴഞ്ചേരി, ഇലന്തൂർ, കാഞ്ഞീറ്റുകര, കടമ്പനാട് ,മെഴുവേലി, കടമ്മനിട്ട എന്നിവിടങ്ങളിലായി 19 പേർക്ക് ഡെങ്കി ബാധിച്ചിച്ചിട്ടുണ്ട്. ഒാമല്ലൂർ, ചന്ദനപ്പള്ളി,ഏഴംകുളം ,അടൂർ,പള്ളിക്കൽ എന്നിവിടങ്ങളിലായി നാലുപേർക്ക് ഡെങ്കിയും ചെന്നീർക്കര,കുറ്റപ്പുഴ,ചിറ്റാർ,റാന്നി എന്നിവിടങ്ങളിലായി നാലുപേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
റാന്നി അങ്ങാടി ,വടശ്ശേരിക്കര,പന്തളം,കോട്ടാങ്ങൽ,റാന്നി പഴവങ്ങാടി എന്നിവിടങ്ങളിൽ 5 പേർക്ക് ഡെങ്കിയും പ്രമാടം,കൂടൽ,പന്തളം തെക്കേക്കര,മല്ലപ്പള്ളി എന്നിവിടങ്ങളിലായി നാലുപേർക്ക് എലിപ്പനിയും ബാധിച്ചു.
പനി പിടിച്ച് വ്യാഴാഴ്ച ജില്ലയിൽ ആറുപേർ കിടത്തിച്ചികിത്സയിലായി. വള്ളിക്കോട്,പന്തളം എന്നിവിടങ്ങളിൽ രണ്ടുപേർക്ക് ഡെങ്കിയും ഇലന്തൂർ,കൂടൽ എന്നിവിടങ്ങളിൽ രണ്ടുപേർക്ക് എലിപ്പനിയും കണ്ടെത്തി. ബുധനാഴ്ച അഞ്ചുപേർ കിടത്തിച്ചികിത്സയിലായി. ഏറത്ത് ഒരു ഡെങ്കിപ്പനിയും റാന്നി പെരുനാട് ,ഇലന്തൂർ,തണ്ണിത്തോട് ,പത്തനംതിട്ട നഗരസഭ എന്നിവിടങ്ങളിലായി നാല് എലിപ്പനിയും കണ്ടെത്തി.
ചൊവ്വാഴ്ച പന്തളം തെക്കേക്കര,ചെന്നീർക്കര എന്നിവിടങ്ങളിലായി രണ്ടുപേർക്ക് ഡെങ്കിപ്പനിയും കുറ്റൂർ ,കോയിപ്രം എന്നിവിടങ്ങളിൽ രണ്ടുപേർക്ക് എലിപ്പനിയും ബാധിച്ചു.
ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നു
പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആരോഗ്യ വകുപ്പ് സജ്ജമാണ്. എല്ലാ ആശുപത്രികളിലും മരുന്നുകൾ ലഭ്യമാണ്. പനി ലക്ഷണങ്ങൾ വന്നാൽ ഉടൻ ആശുപത്രിയിൽ ചികിത്സ തേടണം.
ഡോ. എൽ. അനിൽകുമാർ, ജില്ലാ മെഡിക്കൽ ഒാഫീസർ
♦ വൈറൽ പനി ലക്ഷണങ്ങൾ
കടുത്ത പനിയും വിറയലും, ശരീര വേദന, സന്ധി വേദന, തലവേദന, കണ്ണിൽ ചുവപ്പ്, തൊണ്ട വേദന, ചുമ, മൂക്കൊലിപ്പ്, ക്ഷീണം.
♦ സൂക്ഷിക്കേണ്ടത്:
ശ്വാസംമുട്ടൽ, നെഞ്ചുവേദന, നിലയ്ക്കാത്ത ഛർദി, മൂത്രം കുറയുക, ശരീരത്തിൽ ചുവന്ന പാടുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |