തിരുവനന്തപുരം: കോർപ്പറേഷൻ കൗൺസിൽ ഹാളിലെ കൂട്ടയടിയിൽ കൗൺസിലർമാർക്കെതിരെ കേസ്. യു.ഡി.എഫ് വനിതാ കൗൺസിലർമാർ നൽകിയ പരാതിയിൽ ബി.ജെ.പി കൗൺസിലർമാരായ ചെമ്പഴന്തി ഉദയൻ,ഗിരികുമാർ,പാപ്പനംകോട് സജി,രതീഷ് എന്നിവർക്കെതിരെയും ബി.ജെ.പി നൽകിയ പരാതിയിൽ യു.ഡി.എഫിലെ കെ.എസ്.ശബരീനാഥൻ,ഷേർളി,ഷീബാപാട്രിക് എന്നിവർക്കെതിരേയുമാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.
തിങ്കളാഴ്ച കൗൺസിൽ യോഗത്തിന് ശേഷമായിരുന്നു യു.ഡി.എഫ്-ബി.ജെ.പി കൗൺസിലർമാർ തമ്മിലെ കൈയാങ്കളി. കാപ്പാകേസിൽ ജയിലിലായ ബി.ജെ.പി കൗൺസിലർ സുഗതന്റെ ഹാജരുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷാന്തരീക്ഷത്തിലേക്ക് നീങ്ങിയത്. വനിതകളടക്കം 5 കൗൺസിലർമാർക്ക് സംഘർഷത്തിൽ പരിക്കേറ്റു. തുടർന്ന് ഇരുപക്ഷവും മ്യൂസിയം പൊലീസിൽ പരാതി നൽകുകയായിരുന്നു. യു.ഡി.എഫ് നൽകിയ പരാതിയിൽ തിങ്കളാഴ്ച രാത്രിയും ബി.ജെ.പി നൽകിയ പരാതിയിൽ ഇന്നലെയുമാണ് പൊലീസ് കേസെടുത്തത്.അതേസമയം തിങ്കളാഴ്ച കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തിയതുമായി ബന്ധപ്പെട്ട് യു.ഡി.എഫ്,എൽ.ഡി.എഫ് കൗൺസിലർമാർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു.ഗതാഗതം തടസപ്പെടുത്തിയുള്ള യു.ഡി.എഫ് മാർച്ചിന്റെ പേരിൽ കെ.എസ്. ശബരീനാഥൻ,മേരീപുഷ്പം എന്നിവരടക്കം 200 പേർക്കെതിരെയും എൽ.ഡി.എഫ് മാർച്ചുമായി ബന്ധപ്പെട്ട് എസ്.പി. ദീപക്, ശ്രീകുമാർ എന്നിവരടക്കം 100 പേർക്ക് എതിരെയുമാണ് കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |