
ആര്യനാട് ബിവറേജസിൽ മദ്യക്കുപ്പി മോഷണം സി.സി ടിവി ക്യാമറയിൽ സ്‌പ്രേ പെയിന്റടിച്ചു
കാട്ടാക്കട: മദ്യക്കുപ്പി മോഷ്ടിക്കുന്ന ദൃശ്യങ്ങൾ പതിയാതിരിക്കാൻ ബിവറേജസ് ഔട്ട്‌ലെറ്റിലെ സി.സി ടിവി ക്യാമറയിൽ സ്‌പ്രേ പെയിന്റടിച്ച് വിരുതൻ. ആര്യനാട്ടെ ഔട്ട്‌ലെറ്റിൽ ഇന്നലെ പുലർച്ചെ ഒന്നിനും മൂന്നിനും മദ്ധ്യേയാണ് സംഭവം. മാസ്‌കും റെയിൻകോട്ടും ധരിച്ച ഒരാളാണ് മോഷണം നടത്തിയതെന്നാണ് ലഭ്യമായ വിവരം. ഇത്രയൊക്കെ കരുതലോടെ എത്തിയെങ്കിലും പിടിക്കപ്പെട്ടാലോ എന്ന് കരുതിയാകണം പെയിന്റടി വിദ്യ പ്രയോഗിച്ചത്.
സ്ഥാപനത്തിന്റെ പൂട്ടുപൊളിച്ചാണ് ഇയാൾ അകത്തുകടന്നത്. ലോക്കൽ,പ്രീമിയം കൗണ്ടറുകളിലെ മേശകളും ഡ്രോയറുകളും തുറന്ന് സാധനങ്ങൾ വാരിവലിച്ച നിലയിലായിരുന്നു. പണം നഷ്ടപ്പെട്ടിട്ടില്ലെന്നും മദ്യക്കുപ്പികളാണ് മോഷണം പോയതെന്നുമാണ് പ്രാഥമിക വിവരം. എന്തൊക്കെയാണ് നഷ്ടമായതെന്ന് ഫോറൻസിക് പരിശോധനയും സ്റ്റോക്ക് പരിശോധനയും പൂർത്തിയായ ശേഷമേ വ്യക്തമാകൂ. സംഭവത്തെ തുടർന്ന് ഔട്ട്‌ലെറ്റ് താത്കാലികമായി അടച്ചിട്ടു. ഔട്ട്‌ലെറ്റ് മാനേജർ സനു നൽകിയ പരാതിയിൽ ആര്യനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കും.
പല വർഷങ്ങളിലായി മൂന്നുതവണ ഇവിടെ മോഷണം നടന്നിട്ടുണ്ടെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. ഔട്ട‌്ലെറ്റിന്റെ പിൻവശത്തെ മതിൽ ചാടിക്കടന്ന് അകത്ത് പ്രവേശിക്കാൻ കഴിയുന്ന സാഹചര്യമുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
ഫോട്ടോ: മോഷണം നടന്ന
ആര്യനാട് ബിവറേജസ് ഔട്ട്ലെറ്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |